അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്ന കാഴ്ച കൂടി വരുന്നു; മന്ത്രി ബിന്ദു

അച്ഛനമ്മമാരെയും ഉറ്റവരെയും ഉടയവരെയും ഉപേക്ഷിക്കുന്നത് ദയനീയമായ കാഴ്ചയാണ്. അത്തരം വേദനാജനകമായ കാഴ്ച കൂടിക്കൂടി വരികയാണ് നമ്മുടെ നാട്ടിൽ.തിരുവനന്തപുരം മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി കഴിഞ്ഞുവന്ന മറ്റു ആശ്രയമൊന്നുമില്ലാത്ത ഇരുപത്തഞ്ചു പേരെ സാമൂഹ്യനീതി വകുപ്പിന്റെ ക്ഷേമ സ്ഥാപനങ്ങളിലേക്ക് പുനരധിവസിപ്പിച്ച സന്തോഷത്തിലാണിന്ന്.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിവിധ വാർഡുകളിൽ നിന്നായി കിടപ്പുരോഗികളും ബന്ധുക്കളാൽ ഉപേക്ഷിച്ചവരുമായ പത്തു പേരെയും ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിൽ നിന്ന് പതിനഞ്ചു വൃദ്ധജനങ്ങളെയുമാണ് ഓർഫനേജ് കൺട്രോൾ ബോർഡിന്റെ നേതൃത്വത്തിൽ പുനരധിവസിപ്പിച്ചത്.ഇവരെ പത്തനാപുരം ഗാന്ധിഭവൻ മേഴ്സി ഹോമിലേക്ക് മാറ്റി. ചികിത്സയും മറ്റും ആവശ്യമുണ്ടെങ്കിൽ ലഭ്യമാക്കുന്നതിന് കൂടിയാണ് മേഴ്സി ഹോമിലേക്ക് മാറ്റിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നവരെ പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റി പാർപ്പിക്കും.മാനസിക രോഗം ഭേദമായിട്ടും ഏറ്റെടുക്കാനാളില്ലാത്ത നാലു പേരെ നാളെ മെഡിക്കൽ കോളേജിൽ നിന്നും നാലാഞ്ചിറ സ്നേഹവീട്ടിലേയ്ക്ക് പുനരധിവസിപ്പിക്കുന്നതിനും ഓർഫനേജ് കൺട്രോൾ ബോർഡ് നടപടി സ്വീകരിച്ചിട്ടുണ്ട്.ഓർഫനേജ് കൺട്രോൾ ബോർഡിന്റെ ആഭിമുഖ്യത്തിൽ കൂടുതൽ ജാഗ്രതയോടെ, ബന്ധുക്കളാൽ ഉപേക്ഷിക്കപ്പെട്ടവരെയും ആരോരുമില്ലാത്തവരെയും മാറ്റിപ്പാർപ്പിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതാണ്.സ്വത്തുക്കൾ തട്ടിയെടുത്ത് ബന്ധുക്കളെ ഉപേക്ഷിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടിയും സ്വീകരിക്കും.ആരോരുമില്ലാത്തവർക്ക് എന്നും താങ്ങും തണലുമായി ഇടതുമുന്നണി സർക്കാരും സാമൂഹ്യനീതി വകുപ്പും കൂടെത്തന്നെ ഉണ്ടാകുമെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

error: Content is protected !!