‘സ്‌നേഹ വന്നു’ എന്ന ഹ്രസ്വ ചിത്രത്തിന് രണ്ട് പുരസ്‌ക്കാരങ്ങള്‍

AGRICULTURE ENTERTAINMENT KERALA NEWS TRIVANDRUM

തിരുവനന്തപുരം, 31 ജനുവരി 2024: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടിയിലെ ജീവനക്കാര്‍ നിര്‍മിച്ച ‘സ്‌നേഹ വന്നു‘ എന്ന ഹ്രസ്വ ചിത്രത്തിന് രണ്ട് പുരസ്‌ക്കാരങ്ങള്‍. 2023ലെ പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌ക്കാരവും പ്രേക്ഷക പുരസ്‌ക്കാരവുമാണ് ലഭിച്ചത്.

ടെക്കികളുടെ ജീവിതത്തിലെ രസകരമായ സംഭവങ്ങളുടെ ആവിഷ്‌ക്കാരമാണ് ‘സ്‌നേഹ വന്നു’ എന്ന ഹ്രസ്വ ചിത്രം. സന്ദീപ് ചന്ദ്രൻ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ഹ്രസ്വ ചിത്രത്തിൽ ഋഷികേശ് രാധാകൃഷ്ണന്‍, നിജിന്‍ രവീന്ദ്രന്‍ എന്നിവർ അവതരിപ്പിക്കുന്ന രണ്ടു കഥാപാത്രങ്ങളാണ് ഉള്ളത്. ശ്രീപാദ് ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. സന്ദീപ് ചന്ദ്രൻ, ഋഷികേശ് രാധാകൃഷ്ണന്‍, നിജിന്‍ രവീന്ദ്രന്‍, ശ്രീപാദ് ചന്ദ്രൻ എന്നിവർ യു എസ് ടി യുടെ തിരുവനന്തപുരം ക്യാമ്പസിലെ ജീവനക്കാരാണ്.

സംസ്ഥാനത്തെ ഐ.ടി ജീവനക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്രതിധ്വനി എല്ലാ കൊല്ലവും നടത്തുന്ന ചലച്ചിത്രോത്സവമാണ്  പ്രതിധ്വനി ക്വിസ. ഐ.ടി ജീവനക്കാര്‍ക്ക് സിനിമയിലുള്ള പ്രാഗല്‍ഭ്യം അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് ഈ ഫിലിം ഫെസ്റ്റിവല്‍. ഇക്കൊല്ലം 12ാമത്തെ പതിപ്പാണ് അരങ്ങേറിയത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോ പാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ  350ലധികമുള്ള  ഐ.ടി കമ്പനികളിലെ ജീവനക്കാരെ എല്ലാ വർഷവും ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ് ഈ ചലച്ചിത്ര മേള. കഴിഞ്ഞ കൊല്ലങ്ങളിലായി നാനൂറിലധികം ഹ്രസ്വചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. അവയെല്ലാം ഐ.ടി ജീവനക്കാര്‍ നിര്‍മിച്ചവയായിരുന്നു.