‘പെണ്ണടയാളങ്ങള്‍’ – സ്ത്രീ പദവി പഠന റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

നെടുമങ്ങാട് നഗരസഭാ പരിധിയിലെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മനസിലാക്കുന്നതിനും പ്രശ്നപരിഹാരത്തിന് നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിനുമായി തയാറാക്കിയ ‘പെണ്ണടയാളങ്ങള്‍ – സ്ത്രീ പദവി പഠനം ‘ പദ്ധതി റിപ്പോര്‍ട്ട,് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പ്രകാശനം ചെയ്തു. സ്ത്രീകളുടെ തൊഴിലും സംരക്ഷണവും ശാക്തീകരണവും ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു.  ഫിറ്റ്നസ് സെന്റര്‍, ഡ്രൈവിംഗ് പരിശീലനം തുടങ്ങി  വനിതകള്‍ക്കായി നെടുമങ്ങാട് നഗരസഭ നടപ്പാക്കുന്ന പദ്ധതികളെല്ലാം തന്നെ മാതൃകാപരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിദ്യാ.എസ്  റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നഗരസഭയുടെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഠനം സാധ്യമാക്കിയത്. വ്യക്തിപരം, തൊഴില്‍, വരുമാനം, സ്വയം നിര്‍ണ്ണയാവകാശം, ആരോഗ്യം, അതിക്രമം, വിനോദം തുടങ്ങിയ മേഖലകളില്‍ നിന്നുള്ള വിവരങ്ങളാണ് പഠനത്തിലൂടെ ശേഖരിച്ചത്. 18 നു മുകളില്‍ പ്രായമുളളവരെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. പഠന റിപ്പോര്‍ട്ടില്‍ നഗരസഭാ പരിധിയിലെ 71% സ്ത്രീകളും തൊഴില്‍രഹിതരാണെന്ന് കണ്ടെത്തി. എന്നാല്‍ 70%  സ്ത്രീകളും തൊഴില്‍ ലഭ്യമായാല്‍ ഏറ്റെടുക്കാന്‍ തയാറാണ്. ഭൂരിഭാഗം പേര്‍ക്കും ഡിജിറ്റല്‍ സാക്ഷരത ഇല്ലെന്നും കണ്ടെത്തി. പഠനത്തിന്റെ ഭാഗമായി നിരവധി നിര്‍ദേശങ്ങളും റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നുണ്ട്. വിവാഹപ്രായം 23  ന് മുകളില്‍ എത്തിക്കാനുള്ള ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണം. സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കണം. ഡിജിറ്റല്‍ സാക്ഷരത വര്‍ധിപ്പിക്കണം, മെന്‍സ്ട്രല്‍ കപ്പുകളുടെ   ഉപയോഗം വ്യാപിപ്പിക്കണം തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉണ്ട്.

നെടുമങ്ങാട് ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ബി.സതീശന്‍,  വിവിധ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാര്‍, നെടുമങ്ങാട് സിഡിപിഒ ജെഷിത. തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!