സായാഹ്ന ധര്‍ണ്ണയില്‍ വിശ്വകർമ്മ ഐക്യവേദി ഭാരവാഹികള്‍ പറഞ്ഞത്
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉല്പത്തി മുതൽ ഓണവില്ല് സമർപ്പിച്ചു വരുന്നത് തിരുവനന്തപുരത്തെ മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബമാണ്. പാരമ്പര്യമായി ഓണവില്ല് നിർമ്മിക്കുന്നതിനും തിരുവോണത്തിന് പത്മനാഭസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനും അവകാശം സൃഷ്ടിച്ചവരാണ് വിശ്വകർമ്മ കുലത്തിൽപ്പെട്ട കരമന മേലാറന്നൂർ വിളയിൽ കുടുംബം. 2017 ൽ പാരമ്പര്യ ഓണവില്ല് നിർമ്മിക്കുന്നതിനും വിപണനം ചെയ്യുന്നതിനുള്ള ട്രേഡ് മാർക്ക് ഓണവില്ല് കുടുംബം നേടിയിട്ടുണ്ട്. ഇതിനെതിരെ ഇപ്പോൾ ശ്രീപത്മനാഭസ്വാമി ടെമ്പിൾ ഓണവില്ല് എന്ന പേരിൽ ഒരു ട്രേഡ് മാർക്ക് സ്വായത്തമാക്കിയിരിക്കുകയാണ് അമ്പല ഭാരവാഹികൾ. ഇതിന്റെ പേരിൽ പരമ്പരാഗത അവകാശമുള്ള ഓണവില്ല് കുടുംബത്തെ തടയാൻ ഭാരവാഹികൾക്ക് കഴിയില്ല എന്നും വിശ്വകർമ്മ വിഭാഗത്തിനെതിരെ മറ്റേതൊരു വിഭാഗവും ചെയ്യുന്ന ഇത്തരം കടന്നുകയറ്റത്തെ ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും വിശ്വകർമ്മ സംഘടനകളുടെ കൂട്ടായ്മയായ വിശ്വകർമ്മ ഐക്യവേദി അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നു.
ക്ഷേത്ര അനുഷ്ഠാനങ്ങളും വ്രതശുദ്ധിയും പുലർത്തിയാണ് ബിൻ കുമാർ ആചാരി കുടുംബം വർഷങ്ങളായി ഓണവില്ല് നിർമ്മിച്ചു വരുന്നത്. ഓണവില്ലിന് പ്രചുരപ്രചാരം നൽകിയതും ഈ കുടുംബമാണ്. ഇതു മനസ്സിലാക്കി ഓണവില്ലിനെ വിപണിയിലെ മൂല്യമുള്ള വസ്തുവാക്കി മാറ്റി പണം സമ്പാദിക്കുന്നതിനാണ് ക്ഷേത്ര അധികൃതർ ശ്രമം നടത്തിവരുന്നത്. ക്ഷേത്രങ്ങളും വിഗ്രഹങ്ങളും പൂജാരി വസ്തുവകകളും അടക്കം എല്ലാം നിർമ്മിച്ചതും വിശ്വകർമ്മജരാണ്. ഇതിനെ തകർക്കുവാനുള്ള ശ്രമത്തിൽ നിന്ന് ക്ഷേത്ര ഭാരവാഹികൾ പിന്തിരിയണം. അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളും നിയമനടപടികളും സംഘടിപ്പിക്കുമെന്നും വിശ്വകർമ്മ ഐക്യവേദി കവടിയാര്‍ കൊട്ടാരത്തിന് മുന്നില്‍ ഇന്ന് (06-07-2024) വൈകുന്നേരം സംഘടിപിച്ച സായാഹ്ന ധര്‍ണ്ണയില്‍ അഭിപ്രായപ്പെട്ടു.
ധര്‍ണ്ണയില്‍ ഡോക്ടർ ആർ രാധാകൃഷ്ണൻ, ചെയർമാൻ വിശ്വകർമ്മ ഐക്യവേദി, ടി കെ സോമശേഖരൻ, ജനറൽ കൺവീനർ വിശ്വകർമ്മ ഐക്യവേദി, വിഷ്ണു ഹരി, ഓർഗനൈസിംഗ് കൺവീനർ, അഡ്വക്കേറ്റ് സതീഷ് ടി പത്മനാഭൻ, വൈസ് ചെയർമാൻ, വിശ്വകർമ ഐക്യവേദി, ഓണവില്ല് കുടുംബാംഗങ്ങൾ എന്നിവര്‍ പങ്കെടുത്തു.