തിരുവനന്തപുരം: അവയവദാനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ എത്തിക്കുന്നതിനും അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട് തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ജീവൻ ദാനം‘ പദ്ധതിയിൽ ഒരാഴ്ചയ്ക്കുള്ളിൽ അവയവദാനത്തിന് രജിസ്റ്റർ ചെയ്തത് മുന്നൂറിലധികം ജീവനക്കാർ. കലക്ടറേറ്റിലെ മുഴുവൻ ജീവനക്കാരെയും ബോധവത്ക്കരിച്ച് അവയവദാനത്തിന് സന്നദ്ധരാക്കി രജിസ്റ്റർ ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഏപ്രിൽ മൂന്നിന് ആരംഭിച്ച പദ്ധതിയിലൂടെ ഇതിനോടകം 300 ലധികം ജീവനക്കാർ അവയവദാനത്തിനായി രജിസ്റ്റർ ചെയ്തു.
ജീവനക്കാർക്കിടയിൽ നിന്നും ലഭിച്ച വലിയ സ്വീകാര്യതയെ തുടർന്ന് പദ്ധതി ജില്ലയിലെ വിവിധ താലൂക്കുകളിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടർ അനുകുമാരി ഐഎഎസ് അറിയിച്ചു. ഇതൊരു ലളിതമായ രജിസ്ട്രേഷൻ പ്രക്രിയ മാത്രമാണെന്നും ഇതിൽ യാതൊരുവിധ ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും കലക്ടർ വ്യക്തമാക്കി. ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാകാൻ ഏവരും മുന്നോട്ട് വരണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു. ഇതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.
ജില്ലാ ഭരണകൂടവും കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ലാന്റ് ഓർഗനൈസേഷനും (കെ-സോട്ടോ) സംയുക്തമായാണ് ‘ജീവൻ ദാനം‘ പദ്ധതി നടപ്പിലാക്കുന്നത്. ഏപ്രിൽ മൂന്നിന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ അനു കുമാരി ഐഎഎസ്, സബ് കലക്ടർ ഒ വി ആൽഫ്രഡ് ഐഎഎസ് എന്നിവർ അവയവദാനത്തിന് രജിസ്റ്റർ ചെയ്ത് പ്ലഡ്ജ് കാർഡ് സ്വീകരിച്ചാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ് നോബിൾ ഗ്രേഷ്യസ് ജീവനക്കാർക്കായി അവയവദാന ബോധവത്കരണ ക്ലാസ് നടത്തിയിരുന്നു. എഡിഎം ബീന പി ആനന്ദ്, കെ-സോട്ടോ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബിനോയ് മാത്യു എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മരണാനന്തര അവയവദാനത്തിന് സന്നദ്ധരായിട്ടുള്ളത് തിരുവനന്തപുരം ജില്ലയാണ്. നിലവിൽ 1342 പേരാണ് ജില്ലയിൽ അവയവദാനത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. മരണാനന്തര അവയവദാനത്തിന് രജിസ്റ്റർ ചെയ്യാൻ താല്പര്യമുള്ളവർക്ക് https://notto.abdm.gov.in/register എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.