കേരളത്തിലെ ആദ്യ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിലെ പൊതുമരാമത്ത് സാംസ്കാരിക തുറമുഖ വകുപ്പ് മന്ത്രിയും ാതന്ത്ര്യസമരസേനാനിയുമായിരുന്ന ശ്രീ.ടി.എ മജീദിൻ്റെ സ്‌മരണയ്ക്ക് ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് ദി ടെലഗ്രാഫിൻ്റെ മുൻ എഡിറ്ററും പ്രമുഖ മാധ്യമപ്രവർത്തകനുമായ ശ്രീ.ആർ രാജഗോപാൽ അർഹനായി.
തിരു കൊച്ചി നിയമസഭാംഗമായി 1952 ൽ ജനപ്രതിനിധിയായ ശ്രീ.ടി.എ മജീദ് മന്ത്രിയായും ചീഫ് വിപ്പായും സിപിഐ നിയമസഭാകക്ഷി നേതാവായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്‌തിത്വമായിരുന്നു. മഹാരാജാസ് കോളേജിലെ നിയമപഠനത്തിനുശേഷം പത്രപ്രവർത്തകരംഗത്ത് സജീവമായി പ്രവർത്തിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി മാറുന്നത്. ജന്‌മദേശമായ ഇടവയിൽ സ്വന്തമായി ആരംഭിച്ച മാസികയിൽ തുടങ്ങി പ്രഭാതം, മലയാളരാജ്യം, ജനയുഗം…. മാധ്യമങ്ങളിൽ പത്രാധിപസമിതി അംഗമായി ചുമതല വഹിച്ചു. വർക്കല നിയമസഭാമണ്‌ഡലത്തിൽ നിന്ന് 1952 മുതൽ 1977 വരെ ഇരുപതു വർഷത്തിലധികം കാലം ജനപ്രതിനിധിയായിരുന്നു.
പൊതു ജീവിതത്തിലെ അർപ്പണബോധവും രാഷ്ട്രീയവിശുദ്ധിയും കൊണ്ട് എല്ലാവരാലും അംഗീകരിക്കപ്പെട്ട വ്യക്‌തിത്വമായിരുന്ന ശ്രീ. ടി.എ മജീദിൻ്റെ സ്‌മരണ നിലനിർത്തുന്നതിനായി രൂപീകരിച്ച ട്രസ്‌റ്റ് എർപ്പെടുത്തിയ 45 -ാമത് പുരസ്‌കാരമാണ് ശ്രീ. ആർ രാജഗോപാലിന് സമർപ്പിക്കുന്നത്.
ശ്രദ്ധേയവും കുറിക്കുകൊള്ളുന്നത്യമായ തലവാചകങ്ങൾ കൊണ്ട് ഭരണകൂട തിന്മകളെ തുറന്ന് കാണിച്ച ശ്രീ.ആർ.രാജഗോപാലിന്റെ മാധ്യമപ്രവർത്തന ശൈലി ജനാധിപത്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് നൽകിയ കരുത്ത് ചെറുതല്ല. സത്യസന്ധനായ മാധ്യമപ്രവർത്തകൻ എന്ന നിലയിൽ രാജ്യം ഏറെ ബഹുമാനിക്കുന്ന ദി ടെലഗ്രാഫിൻ്റെ മുൻ പത്രാധിപർ ശ്രി.ആർ രാജഗോപാലിന് ടി.എ.മജീദ് സ്‌മാരകപുരസ്കാരം നൽകുവാൻ കഴിയുന്നതിൽ അഭിമാനവും ചരിതാർത്ഥ്യവുമുണ്ട്.
പ്രൊ. വിശ്വമംഗലം സുന്ദരേശൻ, ഡോ.വള്ളിക്കാവ് മോഹൻദാസ്, മാങ്കോട് രാധാകൃഷ്‌ണൻ Ex.MLA എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ടി.എ മജീദ് അനുസ്‌മരണ ദിനത്തിൽ ജൂലൈ 5 ന് വർക്കല വച്ച് നടക്കുന്ന സമ്മേളനത്തിൽ വച്ച് സി.പി.ഐ സംസ്‌ഥാന സെക്രട്ടറി സ.ബിനോയ് വിശ്വം ശ്രീ.ആർ.രാജഗോപാലിന് പുരസ്‌കാരം സമർപ്പിക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ടി.എ മജീദ് അനുസ്‌മരണപ്രഭാഷണം നടത്തും. യോഗത്തിൽ ട്രസ്‌റ്റ് പ്രസിഡന്റ് മാങ്കോട് രാധാകൃഷ്‌ണൻ അദ്ധ്യക്ഷത വഹിക്കും പ്രമുഖനേതാക്കൾ യോഗത്തിൽ സംബന്‌ധിക്കും.
പത്രസമ്മേളനത്തിൽ മാങ്കോട് രാധാകൃഷ്‌ണൻ EXMLA (ചെയർമാൻ), എ.എം.റൈസ്(വൈസ് ചെയർമാൻ), ഷിജുഅരവിന്ദൻ (സെക്രട്ടറി) എന്നിവർ പങ്കെടുത്തു.