ശബരിമലയിൽ നടന്നത് വൻ കൊള്ള; 200 പവനിലേറെ സ്വർണം കവർന്നതായി എസ്ഐടി കണ്ടെത്തൽ



പത്തനംതിട്ട : ശബരിമലയിൽ നിന്ന് കൊള്ളയടിച്ചത് 200 പവനിലേറെ സ്വർണമെന്ന് എസ്ഐടിയുടെ കണ്ടെത്തൽ. രേഖകൾ പ്രകാരം 1999ൽ ഉണ്ടായിരുന്നത് 258 പവൻ സ്വർണം. നിലവിൽ ഉള്ളത് 36 പവൻ മാത്രമെന്ന് എസ്ഐടി കണ്ടെത്തൽ.

രണ്ട് തവണ ഉണ്ണിക്കൃഷ്ണൻ പോറ്റി കൊണ്ടു പോയതിന് പിന്നാലെയാണ് വൻ കുറവ്. ആന്ധ്രാ പ്രദേശ് കേന്ദ്രീകരിച്ചാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നീക്കം. അവിടെ വെച്ച് മുഴുവനായോ ചെറിയ പാളികളായോ അയ്യപ്പഭക്തർക്ക് കച്ചവടം നടന്നേക്കാമെന്ന നിഗമനമാണ് നിലവിലുള്ളത്.

സ്വർണ്ണകൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ഉടൻ ചോദ്യം ചെയ്ത് അറസ്റ്റിലേക്ക് നീങ്ങാനാണ് പ്രത്യേക അന്വേഷണസംഘത്തിൻ്റെ നീക്കം. എ. പത്മകുമാർ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുക കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാകും. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ പരിശോധന സന്നിധാനത്ത് ഇന്നും തുടരും.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ഇന്ന് സന്നിധാനത്ത് ചേരും. പ്രത്യേക അന്വേഷണ സംഘത്തിലെ ശശിധരൻ ഉൾപ്പെടയുള്ളവർ നിലവിൽ സന്നിധാനത്തുണ്ട്. സംഘത്തലവൻ എച്ച്. വെങ്കിടേഷും യോഗത്തിൽ പങ്കെടുക്കും.

error: Content is protected !!