പ്ലസ്ടു വിനുശേഷം ജര്‍മ്മനിയില്‍ സൗജന്യവും സ്റ്റൈപ്പന്റോടെയുമുളള നഴ്സിങ് പഠനത്തിനും തുടര്‍ന്ന് ജോലിയ്ക്കും അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ (Ausbildung) ഭാഗമായി തിരഞ്ഞെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുളള കോണ്‍ട്രാക്ട് നോര്‍ക്ക വകുപ്പ് ഡയറക്ടറും നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആസിഫ്.കെ.യൂസഫ്, ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് എന്നിവര്‍ കൈമാറി. 2026 ഫെബ്രുവരിയില്‍ സംഘടിപ്പിച്ച അഭിമുഖങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത 15 വിദ്യാര്‍ത്ഥികള്‍ക്കാണ് കോണ്‍ട്രാക്ട് കൈമാറിയത്.
അനുശ്രീ കെ. ജ്യോതി, നന്ദന വിനീഷ്, ക്രിസ്റ്റീന ജിബു, മരിയ ജോർജ്, ശ്രീലക്ഷ്മി വിനോദ്‌കുമാർ എന്നിവർ ജർമ്മനിയിലെ ബയേൺ സ്റ്റേറ്റിലെ ആൾട്ടൻഹിൽഫെ ഓഗ്സ്ബർഗ് സ്ഥാപനത്തിലും, സാരംഗ് ചോടോപ്പറമ്പിൽ, മരിയ ലിസ്ബത്ത് ജെയ്‌സൺ, ഗംഗ മഞ്ജുഷ എന്നിവര്‍ നോർഡ്‌റൈൻ-വെസ്റ്റ്‌ഫാലൻ സ്റ്റേറ്റിലെ ലൂയിസൻ ഹോസ്പിറ്റൽ ആഹനിലും, അൽഫോൻസ ജോയ്, അഞ്ജന ശ്രീധരൻ, ദേവനാരായണൻ രജിമോൻ, മാളവിക ശ്രീജ, നിഷ നൈനാൻ, അനഘ സുരേഷ്, അബീന വർഗീസ് എന്നിവർ ജർമ്മനിയിലെ റൈൻലാൻഡ്-ഫാൽസ് സ്റ്റേറ്റിലെ മാരിയൻക്രാങ്കൻഹൗസ് കോഹം ഹോസ്പിറ്റലിലുമാണ് നഴ്സിംങ് പഠനം (മൂന്നു വര്‍ഷം) നടത്തുക. ഇവര്‍ക്ക് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റോടെ ജര്‍മ്മനിയിലെത്താനാകും.
നോർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്‍റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായാണ് ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാം സംഘടിപ്പിക്കുന്നത്. ജര്‍മ്മനിയില്‍ രജിസ്ട്രേഡ് നഴ്സ് ആയി പ്രാക്ടീസ് ചെയ്യുന്നതിനുളള വൊക്കേഷണല്‍ നഴ്സിങ് ട്രെയിനിങ്ങാണ് പദ്ധതി വഴി ലഭിക്കുന്നത്. നിയമന പ്രക്രിയയിലുടനീളമുളള പിന്തുണ, ജർമ്മനിയുടെ ആരോഗ്യ പരിപാലന മേഖലയിൽ തൊഴിൽ സാധ്യത, ജര്‍മ്മനിയിലെത്തിയ ശേഷം പഠനസമയത്ത് പ്രതിമാസ സ്റ്റൈപ്പന്റ് എന്നിവ വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷിക്കാന്‍ കഴിയുക. ട്രിപ്പിള്‍ വിന്‍ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി ഇതുവരെ തിരഞ്ഞെടുത്ത 87 വിദ്യാര്‍ത്ഥികളില്‍ 72 പേര്‍ ജര്‍മ്മനിയിലെത്തി.

