വ്യക്തിത്വ വികസനത്തില്‍ ചിന്തകള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കി ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം നടന്നു

കൊച്ചി: മനുഷ്യന്റെ ചിന്താശേഷിയെ ഉത്തേജിപ്പിച്ച് സ്വയം വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഔപചാരിക ഉദ്ഘാടനം തീര സുരക്ഷ വിഭാഗം ഐജിയും സോഷ്യല്‍ പോലീസിങ് ഡയറക്ടറുമായ പി. വിജയന്‍ ഐപിഎസ് നിര്‍വഹിച്ചു. ചിന്തകളാണ് മനുഷ്യന്റെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഓരോ മനുഷ്യന്റെയും കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിപ്പിക്കുക എന്നതാണ് പ്രധാനം. പരാജയഭീതി, അലസത തുടങ്ങിയ സ്വഭാവവിശേഷങ്ങളാണ് പലപ്പോഴും കഴിവുകള്‍ തിരിച്ചറിയുന്നതിന് തടസമാകുന്നതെന്നും പി. വിജയന്‍ വ്യക്തമാക്കി. ഈ തടസങ്ങള്‍ നീക്കുന്നതിലാണ് ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസക്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടികളുടെ മനസ് ശരിയായി രൂപപ്പെടുത്താനും അവരില്‍ മൂല്യബോധം വളര്‍ത്താനും അതോടൊപ്പം അവരുടെ സര്‍ഗശേഷിയും സൃഷ്ടിപരതയും ഉയര്‍ത്താനും ലക്ഷ്യമിടുന്നതിന് പുറമേ ദി പാറ്റേണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് യുവ പ്രൊഫഷണലുകള്‍ക്ക് ജോലി സംബന്ധമായ വളര്‍ച്ചയ്ക്ക് സഹായകമായ മാര്‍ഗദര്‍ശിയായും പ്രവര്‍ത്തിക്കുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപക ഡയറക്ടര്‍ സതീഷ്‌കുമാര്‍ മേനോന്‍ പറഞ്ഞു.

നേതൃഗുണങ്ങള്‍ വളര്‍ത്തുന്നതിന് ഭഗവദ് ഗീതയില്‍ നിരവധി മാതൃകകള്‍ ഉണ്ടെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഐഐഎം ബെംഗലൂരുവിലെ ഡോ. ബി. മഹാദേവന്‍ പറഞ്ഞു. ബിസിനസ് രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ ഈ മാതൃകകള്‍ പിന്തുടര്‍ന്നാല്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംഗീതജ്ഞാനത്തിലെ ചിന്താ മാതൃകകള്‍ എന്ന വിഷയത്തില്‍ ഡോ. ജയശങ്കര്‍ പള്ളിപ്പുറം, സജിത് പള്ളിപ്പുറം, ബാലഗോപാല മേനോന്‍ എന്നിവര്‍ സംസാരിച്ചു. ചിന്തയും ന്യൂറോസയന്‍സും എന്ന വിഷയത്തില്‍ കോലഞ്ചേരി എംഒഎസ്‌സി മെഡിക്കല്‍ കോളേജിലെ ഡോ. കൃഷ്ണന്‍ ബാലഗോപാല്‍ പ്രഭാഷണം നടത്തി.

error: Content is protected !!