സിയാലിൽ 7 മെഗാപദ്ധതികൾക്ക് തുടക്കമായി കേരളം മുന്നോട്ടുവയ്ക്കുന്നത് ഉദാരവത്കരണചിന്തകൾക്കുള്ള ബദൽ: മുഖ്യമന്ത്രി

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഏഴ് മെഗാ പദ്ധതികൾക്ക് തുടക്കമായി. ഭാവിയിലെ ട്രാഫിക് / കാർഗോ വളർച്ച, സുരക്ഷാ നവീകരണം എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഏഴ് പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.’

വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന ഒരു കാലമാണിത്. വൻതോതിലുള്ള മൂലധനനിക്ഷേപവും ഭാവിയെ മുൻകൂട്ടി കണ്ടുകൊണ്ടുള്ള വികസന കാഴ്ചപ്പാടും നടത്തിപ്പിലെ പ്രൊഫഷണൽ മികവും ആവശ്യമായതിനാൽ സ്വകാര്യമേഖലയിൽ മാത്രമേ ഇത്തരം സ്ഥാപനങ്ങൾ വിജയകരമായി പ്രവർത്തിപ്പിക്കാൻ കഴിയൂ എന്ന ചിന്തയാണ് ഇതിന് പിന്നിൽ. സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്ക്കരണ ചിന്തയും ഇതിന് പിന്നിലുണ്ട്. എന്നാൽ ഇത്തരം ചിന്താഗതിയ്ക്കുള്ള ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിൽ കാണാൻ കഴിയുക. ഇവിടെ അവയെ സംരക്ഷിക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുന്നു. കേന്ദ്രം വിൽപ്പനയ്ക്ക് വയ്ക്കുന്ന സ്ഥാപനങ്ങളെവരെ കേരളം ഏറ്റെടുത്തു പ്രവർത്തിപ്പിക്കുന്നു. ആ ബദലിന്റെ മികച്ച ദൃഷ്ടാന്തമാണ് കേരളസർക്കാരിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ‘- മുഖ്യമന്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ സിയാലിൽ ഉദ്ഘാടനം ചെയ്യപ്പെടുന്ന നാലാമത്തെ വൻ പദ്ധതിയാണിത്. അരിപ്പാറ ജല വൈദ്യുത നിലയം, പയ്യന്നുർ സൗരോർജ നിലയം, ബിസിനസ് ജറ്റ് ടെർമിനൽ എന്നിങ്ങനെ നേരത്തെ ഉദ്ഘാടനം ചെയ്യപ്പെട്ട മൂന്ന് പദ്ധദതികളും മികച്ചരീതിയിൽ മുന്നോട്ടുപോകുന്നുണ്ട്. അനുദിനം മാറിക്കൊണ്ടിരിക്കുകയും നിരന്തരം പുതിയ സാങ്കേതിക വിദ്യകൾ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഈ ലോകത്ത്, കാര്യക്ഷമമായും ലാഭകരമായും വിമാനത്താവളങ്ങൾ നടത്താൻ സ്വകാര്യമേഖലയ്ക്ക് മാത്രമേ കഴിയൂ എന്ന വാദത്തെ അപ്രദസക്തമാക്കുന്ന ബദലാണ് സിയാൽ-മുഖ്യമന്ത്രി പറഞ്ഞു. ഇംപോർട്ട് കാർഗോ ടെർമിനൽ, ഡിജിയാത്ര സോഫറ്റ്‌വെയർ, അഗ്‌നി ശമന സേനാ നവീകരണം എന്നിവയുടെ ഉദ്ഘാടനവും രാജ്യാന്തര ടെർമിനൽ വികസനം ഒന്നാംഘട്ടം, ഗോൾഫ് ടൂറിസം, എയ്‌റോ ലോഞ്ച്, ചുറ്റുമതിൽ സുരക്ഷാവലയം എന്നീ പദ്ധതികളുടെ തറക്കല്ലിടലുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. ഈ പദ്ധതികളെല്ലാം തന്നെ ‘ നാളെയിലേയ്ക്ക് പറക്കുന്നു ‘ എന്ന കൊച്ചി എയർപോർട്ടിന്റെ ആപ്തവാക്യത്തെ സാധൂകരിക്കുന്നതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രി പി.രാജീവ് അധ്യക്ഷനായിരുന്നു. സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് സ്വാഗതം പറഞ്ഞു. സിയാൽ ഡയറക്ടർ യൂസഫലി എം.എ. ആമുഖ പ്രഭാഷണ നിർവഹിച്ചു. മന്ത്രിമാരായ കെ.രാജൻ, മുഹമ്മദ് റിയാസ്, എ്രന്നിവർ വിശിഷ്ടാതിഥികളായി സംസാരിച്ചു. എം.എൽ.എമാരായ അൻവർ സാദത്ത്, റോജി എം.ജോൺ, എം.പി.മാരായ ബെന്നി ബെഹന്നാൻ, ഹൈബി ഈഡൻ, ചീഫ് സെക്രട്ടറി ഡോ.വി.വേണു, ജനപ്രതിനിധികളായ മാത്യൂ തോമസ്, പി.വി.കുഞ്ഞ്, വി.എം.ഷംസുദ്ദീൻ, ഗ്രേസി ദയാനന്ദൻ, ശോഭാ ഭരതൻ, സിയാൽ ഡയറക്ടർമാരായ ഇ.കെ.ഭരത് ഭൂഷൻ, അരുണ സുന്ദരരാജൻ, എൻ.വി.ജോർജ്, ഡോ.പി.മുഹമ്മദലി എന്നിവർ പങ്കെടുത്തു. സിയാൽ എക്‌സിക്യൂട്ടീവ് ഡയറക്ടറും കമ്പനി സെക്രട്ടറിയുമായ സജി കെ.ജോർജ് കൃതജ്ഞത രേഖപ്പെടുത്തി.

error: Content is protected !!