തൊഴില്‍ ദാതാക്കളായി സ്ത്രീകള്‍ മാറണം: മന്ത്രി വീണാ ജോര്‍ജ്

തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം വര്‍ധിപ്പിക്കണം

കേരളീയം സെമിനാര്‍: ലിംഗപദവിയും (ലിംഗനീതി) വികസനവും

തിരുവനന്തപുരം: തൊഴില്‍ സ്വീകരിക്കുന്നവര്‍ മാത്രമല്ല, തൊഴില്‍ നല്‍കുന്ന തൊഴില്‍ ദാതാക്കളായി സ്ത്രീകള്‍ മാറണമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് 74 ശതമാനത്തോളം പെണ്‍കുട്ടികളാണുള്ളത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തും ഇപ്പോള്‍ പെണ്‍കുട്ടികളുടെ പ്രാതിനിധ്യം വളരെ കൂടിയിട്ടുണ്ട്. അതിന് ശേഷം ഒരു ജോലിയിലേക്ക് വരുമ്പോള്‍ എത്ര പേര്‍ ജോലിയില്‍ തുടരുന്നു എന്ന കാര്യം പരിശോധിക്കണം. സംസ്ഥാനത്തെ തൊഴിലിടത്തെ സ്ത്രീ പ്രാതിനിധ്യം രാജ്യത്തെ മെച്ചപ്പെട്ടനിലയിലാണെങ്കിലും ഇനിയും വര്‍ധിപ്പിക്കേണ്ടതുണ്ട്. ഇതിന് ബോധപൂര്‍വമായ ഇടപെടലുകളാണ് നടത്തിവരുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളീയത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ലിംഗപദവിയും വികസനവും‘ സെമിനാറില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ ഏറെ മുന്നിലാണെങ്കിലും വീടുകള്‍ക്കുള്ളിലെ, കുടുംബങ്ങള്‍ക്കുള്ളിലെ മാറ്റമില്ലാത്തതാണ് തൊഴിലിടങ്ങളിലെ സ്ത്രീ സാന്നിധ്യം കുറയാനുള്ള കാരണങ്ങളിലൊന്ന്. മാറാത്ത കാഴ്ചപാടുകളും ചിന്തകളും വീടുകളിലുണ്ട്. സ്ത്രീകളുടെ ജോലിയെ പരിമിതപ്പെടുത്തുന്ന തടസങ്ങളെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി ഒട്ടേറെ കാര്യങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നു. കേരള വികസന മാതൃക സമഗ്രവും സുസ്തിരവുമായ ലിംഗ സമത്വത്തിലൂന്നിയതാണ്. നവകേരളം സ്ത്രീകള്‍ക്ക് തുല്യത ഉറപ്പാക്കുന്നതുമാണ്. സ്ത്രീകളുടെ സംരംഭങ്ങളെ സഹായിക്കുന്ന വനിത വികസന കോര്‍പറേഷന്‍ രാജ്യത്തെ മികച്ച ചാനലൈസിംഗ് ഏജന്‍സിയാണ്. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതിനായി സ്‌കില്ലിംഗ് പ്രോഗ്രാമുകള്‍ നടപ്പിലാക്കി വരുന്നു.

മറ്റ് സ്ഥലങ്ങളില്‍ പോയി ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കായി വനിത വികസന കോര്‍പറേഷന്‍ എല്ലാ ജില്ലകളിലും ഹോസ്റ്റലുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 3 ജില്ലകളില്‍ ഹോസ്റ്റലുകള്‍ അവസാന ഘട്ടത്തിലാണ്. കുഞ്ഞുങ്ങളേയും കൂടെ താമസിപ്പിക്കാന്‍ കഴിയും. ഡേ കെയര്‍ സൗകര്യവുമുണ്ട്. ഇതുകൂടാതെ നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്ക് താത്ക്കാലിക താമസ സൗകര്യവുമുണ്ട്. ഷീ ടാക്‌സി ഇതുമായി കണക്ട് ചെയ്യുന്നു.

എല്ലാ ജെന്‍ഡറിലും ഉള്‍പ്പെട്ടവര്‍ക്ക് തുല്യത ഉറപ്പ് വരുത്തുകയാണ് ജെന്‍ഡര്‍ ജെസ്റ്റീസ് എന്ന് അര്‍ത്ഥമാക്കുന്നത്. ലോകത്ത് ലിംഗപരമായ നീതി നിക്ഷേധങ്ങള്‍ക്കെതിരെയുള്ള സമരത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പൊതുയിടങ്ങളിലെ, തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം പ്രധാന ഘടകമാണ്. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. കേരളത്തെ ഇന്നത്തെ കേരളം ആക്കിയതില്‍ നവോദ്ധാന കാലഘട്ടം മുതലുള്ള ജനകീയ സര്‍ക്കാരുകള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. സാമൂഹിക മുന്നേറ്റത്തിലൂടെയും വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെയുമാണ് ഇത് സാധ്യമായത്. സംസ്ഥാനത്ത് വിദ്യാഭ്യാസത്തിലൂടെ വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായത്.

മാതൃ, ശിശു മരണ നിരക്കുകള്‍ രാജ്യത്ത് ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം രാജ്യത്ത് ഏറ്റവും കൂടുതലുള്ളത് കേരളത്തിലാണ്. കുടുംബശ്രീ പ്രസ്ഥാനം വര്‍ത്തമാന ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ചു. മികച്ച സ്ത്രീമാതൃക കൂടിയാണ് കുടുംബശ്രീ. തൊഴിലിടം, സംരംഭം, ഭരണം, സാമൂഹ്യം, മാധ്യമം, ഭരണം, നീതിന്യായം, മാധ്യമം തുടങ്ങി സമസ്ത മേഖലകളിലും സ്ത്രീ സാന്നിധ്യം കാണാമെന്നും മന്ത്രി വ്യക്തമാക്കി.

സെമിനാറില്‍ മുന്‍ എം.പി. വൃന്ദ കാരാട്ട്, വനിത ശിശുവികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് മുന്‍ അംഗം ഡോ. മൃദുല്‍ ഈപ്പന്‍, KREA യൂണിവേഴ്‌സിറ്റി മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞ ഡോ. സോന മിത്ര, മുന്‍ എം.പി. അഡ്വ. സി.എസ്. സുജാത, മുന്‍ പ്രൊഫസര്‍, TISS & SNDT വനിത യൂണിവേഴ്‌സിറ്റി ഡോ. വിഭൂതി പട്ടേല്‍, ജെന്‍ഡര്‍ കണ്‍സള്‍ട്ടന്റ് ഡോ. ടി.കെ. ആനന്ദി, ശീതള്‍ ശ്യാം, കേന്ദ്ര പ്ലാനിംഗ് കമ്മീഷന്‍ മുന്‍ അംഗം ഡോ. സൈദാ ഹമീദ്, മിനി സുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!