‘മഴവില്ല്’ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടിക്ക് തുടക്കമായി

ട്രാന്‍ഡ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ കുറിച്ച്  സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും മുന്‍വിധികളും തിരുത്തുകയെന്ന ലക്ഷ്യത്തോടെ ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ ബോധവത്കരണ പരിപാടി മഴവില്ല് സംഘടിപ്പിച്ചു. പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. പൊതുസമൂഹത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് സമത്വമുറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. 2024ലെ പൊതുതിരഞ്ഞെടുപ്പില്‍ ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന്റെ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്നും അതിനായി ഇവര്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും ജെന്‍ഡര്‍ സംബന്ധിച്ച വിവരങ്ങള്‍ തിരുത്തുന്നതിനുമായി പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.  

ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയിലെ വിവിധ സംഘടനകളില്‍ നിന്നും എന്‍.ജി.ഒകളില്‍ നിന്നും അറുപതോളം പ്രതിനിധികള്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി. ജില്ലാ സ്വീപിന്റെ നേതൃത്വത്തില്‍ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് അസിസ്റ്റന്റ് കളക്ടര്‍ അഖില്‍ വി. മേനോന്‍  സംസാരിച്ചു. ജെന്‍ഡര്‍, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും നിയമ സംവിധാനവും തുടങ്ങിയ വിഷയങ്ങളില്‍ സംസ്ഥാന ട്രാന്‍സ്ജെന്‍ഡര്‍ സെല്‍ പ്രോജക്ട് കോഡിനേറ്റര്‍ ശ്യാമ എസ്. പ്രഭയും, അഡ്വ. ശ്രീജ ശശിധരനും ക്ലാസെടുത്തു.

മഴവില്ല് പരിപാടിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ ജില്ലയിലെ ഇരുപതോളം സ്‌കൂളുകളിലും കോളേജുകളിലും പരിപാടികള്‍ നടത്തും. കുടുംബശ്രീ പ്രവര്‍ത്തകര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പോലീസ്, ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിലുള്ളവരേയും പങ്കെടുപ്പിച്ച് ജില്ലാ സാമൂഹ്യ നീതി ഓഫീസ് ബോധവത്കരണ പരിപാടികള്‍ നടത്തും.  

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ എം. ഷൈനി മോള്‍, ട്രാന്‍സ്ജെന്‍ഡര്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗങ്ങളായ ശ്രീമയി, അസ്മ, നക്ഷത്ര, ജാന്‍വിന്‍, സന്ധ്യ രാജേഷ് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.

error: Content is protected !!