തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികള്‍, 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികള്‍

അമ്മയും കുഞ്ഞും ആശുപത്രി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, ദന്തല്‍ കോളേജ് കെട്ടിടം, ഐസൊലേഷന്‍ ബ്ലോക്ക്. മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും.

തിരുവനന്തപുരം: തൃശൂര്‍ മെഡിക്കല്‍ കോളേജിലെ 606.46 കോടിയുടെ നിര്‍മ്മാണ പദ്ധതികളുടേയും 11.4 കോടിയുടെ പ്രവര്‍ത്തന പദ്ധതികളുടേയും ഉദ്ഘാടനം മാര്‍ച്ച് 12 ചൊവ്വാഴ്ച രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

തൃശൂര്‍ മെഡിക്കല്‍ കോളേജിന്റെ മുഖഛായ മാറ്റുന്ന തരത്തിലുള്ള വലിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് മുഖ്യമന്ത്രി തുടക്കം കുറിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 279.19 കോടി ചെലവഴിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക്, 285.54 കോടിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, 36.73 കോടിയുടെ ഗവ. ദന്തല്‍ കോളേജ് കെട്ടിടം രണ്ടാംഘട്ട നിര്‍മ്മാണം, 5 കോടിയുടെ ഐസൊലേഷന്‍ ബ്ലോക്ക് എന്നിവയുടെ നിര്‍മ്മാണ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. ഇതോടൊപ്പം പൂര്‍ത്തീകരിച്ച 11.4 കോടിയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. സമയബന്ധിതമായി ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

തൃശൂരിലെ ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്ന അമ്മയും കുഞ്ഞും ആശുപത്രി ബ്ലോക്ക് കിഫ്ബി പദ്ധതിയിലൂടെയാണ് സാധ്യമാക്കുന്നത്. 5 ലക്ഷത്തോളം ചതുരശ്ര അടി വിസ്തീര്‍ണമള്ള ഈ ആശുപത്രി സമുച്ചയം ഏഴു നിലകളായാണ് പടുത്തുയര്‍ത്തുന്നത്. ഗൈനക്കോളജി, പീഡിയാട്രിക്‌സ്, നിയോനെറ്റോളജി, പീഡിയാട്രിക് സര്‍ജറി എന്നീ വിഭാഗങ്ങളിലെ സേവനങ്ങളാണ് ഈ ആശുപത്രിയിലൂടെ നല്‍കാന്‍ ഉദ്ദേശിക്കുന്നത്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ക്ക് മാത്രമായി എട്ട് നിലകളുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കാണ് സാധ്യമാകുന്നത്. 300 സൂപ്പര്‍ സ്‌പെഷ്യലിറ്റി ബെഡുകള്‍, 38 ഡയാലിസിസ് ബെഡുകള്‍ 26 ഐ.സി.യു. ബെഡുകള്‍, 28 ഐസോലേഷന്‍ ബെഡുകള്‍, 25 ഐസോലേഷന്‍ റൂമുകള്‍ ഒപി റൂമുകള്‍, 16 ഓപ്പറേഷന്‍ തീയറ്ററുകള്‍ എന്നിവയാണ് അനുബന്ധ സൗകര്യങ്ങളോടെ ഒരുക്കുന്നത്.

ദന്തല്‍ കോളേജിന്റെ സര്‍വോന്മുഖമായ വികസനത്തിന് ഉപകരിക്കുന്ന രീതിയിലാണ് ദന്തല്‍ കോളേജ് കെട്ടിടത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം നടത്തുന്നത്. പകര്‍ച്ചവ്യാധികളെ നേരിടുന്നതിനായാണ് ഐസൊലേഷന്‍ ബ്ലോക്ക് സജ്ജമാക്കുന്നത്.

പാരാമെഡിക്കല്‍ എഡ്യൂക്കേഷന്‍ ബില്‍ഡിംഗ് വികസനം (2 കോടി), പിജി ക്വാര്‍ട്ടേഴ്സ് രണ്ടാം ഘട്ടം (3 കോടി), 500 KVA DG Set ന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കല്‍ (68 ലക്ഷം), HD ക്യാമറ ഹെഡ് കണ്‍ട്രോള്‍ യൂണിറ്റ് വിത്ത് മെഡിക്കല്‍ മോണിറ്റര്‍, കോള്‍ഡ് ലൈറ്റ് സോഴ്‌സ്, ടെലസ്‌കോപ് ആന്റ് ഇന്‍സ്ട്രുമെന്റസ് (32 ലക്ഷം), എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (1.10 കോടി രൂപ), ക്രയോസ്റ്റാറ്റ് (27.14 ലക്ഷം), സി ആം മൊബൈല്‍ ഇമേജ് ഇന്റെന്‍സിഫയര്‍ സിസ്റ്റം (27 ലക്ഷം), വെന്റിലേറ്റര്‍ ഐ.സി.യു ഫോര്‍ ട്രോമാ ക്രിറ്റിക്കല്‍ കെയര്‍ (53.1 ലക്ഷം) ഓഫീസ് നവീകരണം (20.42 ലക്ഷം), ക്രയോഫ്യൂജ് (40 ലക്ഷം) അള്‍ട്രാസോണിക് കട്ടിംഗ് ആന്‍ഡ് കോയാഗുലേഷന്‍ വിത്ത് റേഡിയോ ഫ്രീക്വിന്‍സി വെസ്സല്‍ സീലിംഗ് സിസ്റ്റം (25.31 ലക്ഷം), ഡിജിറ്റല്‍ റേഡിയോഗ്രാഫി സിസ്റ്റം മോഡല്‍ എ (1.70 കോടി), സി.സി.ടി.വി. (27 ലക്ഷം, ഐസിയു ആംബുലന്‍സ് (25 ലക്ഷം), ക്രിക്കറ്റ് ഗ്രൗണ്ട് നവീകരണം (15 ലക്ഷം) എന്നിവയാണ് പ്രവര്‍ത്തനസജ്ജമായത്.

error: Content is protected !!