മാലിന്യം തള്ളിയ വാഹനങ്ങള്‍ പിടിച്ചെടുത്ത് – നഗരസഭ നൈറ്റ് സ്ക്വാഡ്

ഇന്നലെ നഗരസഭ വനിതാ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന നൈറ്റ് സ്ക്വാഡില്‍ മാലിന്യം വഴിയരികിലും ആമയിഴഞ്ചാന്‍ തോട്ടിലും തള്ളാന്‍ ശ്രമിച്ച വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ഫൈന്‍ ചുമത്തുകയും ചെയ്തു. വിവിധ കേസുകളിലായി ആകെ 45,090/- രൂപ ഫൈന്‍ ഈടാക്കി. പൂര്‍ണ്ണമായും വനിതകള്‍ ഉള്‍പ്പെട്ട ഹെല്‍ത്ത് സ്ക്വാഡാണ് ഇന്നലെ രാത്രി പ്രവര്‍ത്തിച്ചത്. ഉറവിടത്തില്‍ ജൈവ മാലിന്യ സംസ്കരണം സാധ്യമാക്കുന്നതിനായി എല്ലാ നടപടികളും നഗരസഭ സ്വീകരിക്കുന്നതിനോടൊപ്പം അജൈവ മാലിന്യ സംസ്കരണത്തിനായി നിരവധി മാര്‍ഗ്ഗങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടായിട്ടും അതിനൊന്നും സഹകരിക്കാതെ ഇത്തരത്തില്‍ ജൈവ – അജൈവ മാലിന്യങ്ങള്‍ ജലസ്രോതസ്സുകളിലും വഴിയരികിലും വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിലുള്ള സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.

ഇന്നലെ മാലിന്യം തരംതിരിക്കാതെ ഏജന്‍സിക്ക് നല്‍കിയതിന് Tea Town എന്ന സ്ഥാപനത്തിന് 5,010/- രൂപ ഫൈന്‍ ഈടാക്കുകയുണ്ടായി. KL-20 S-1975 Mahindra Pick Van പിടിച്ചെടുത്തു. KL-34 6340 Mahindra Pick Up, KL-01-DB 5672 Motor Bike, TN 28 AS 1282 Scooty, KL-30 A 9006 Activa, TN 02 BL 7657 Pulsar,
KL-24 W 0706 DUO
എന്നീ വാഹനങ്ങള്‍ ആമയിഴഞ്ചാന്‍ തോടിലുള്‍പ്പെടെ മാലിന്യം തള്ളിയതിന് നഗരസഭ നൈറ്റ് സ്ക്വാഡ് പിടിച്ചെടുക്കുകയുണ്ടായി.

KL-01-AP 2555 നമ്പര്‍ പാസഞ്ചര്‍ ഓട്ടോ അനധികൃതമായി മാലിന്യം ശേഖരിക്കുന്നതിനിടെ നൈറ്റ് സ്ക്വാഡ് പിടികൂടുകയും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിലേയ്ക്കായി ഫോര്‍ട്ട് ഗ്യാരേജിലേക്ക് പോകുന്ന വഴിക്ക് ഓട്ടോ ഡ്രൈവര്‍ ഓട്ടോയുമായി കടന്നുകളയുകയും ചെയ്തു. ആയതിനെ സംബന്ധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമാണ്. എല്ലാത്തരം മാലിന്യങ്ങളും സംസ്കരിക്കാനുള്ള സംവിധാനവും നഗരസഭ ഒരുക്കിയിട്ടുള്ളതും പൊതുജനങ്ങള്‍ക്ക് അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയങ്ങള്‍ നഗരസഭ ഓഫീസില്‍ അന്വേഷിച്ച് സംശയനിവൃത്തി വരുത്താവുന്നതുമാണ്.

നൈറ്റ് സ്ക്വാഡുമായി ബന്ധപ്പെട്ട് ഇന്നലെ 3 സ്ക്വാഡുകളിലായി ശ്രീമതി. ഗായത്രി (എച്ച്.ഐ), ജെ.എച്ച്.ഐ മാരായ ഷൈനി ഡി രാജ്, പ്രീതി, ഷീജാബാബു, ഷംല.റ്റി.എ, ഷെറീന സലാം, ലക്ഷ്മിരാജ്, സൗമ്യ, അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി. യാതൊരു കൂസലുമില്ലാതെ ജലസ്രോതസ്സുകളിലും വഴിയരികിലും മാലിന്യം വലിച്ചെറിയാന്‍ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.

error: Content is protected !!