ഒത്തൊരുമയോടെ അതിജീവനം-ദൃശ്യ വിരുന്നായി വനം വകുപ്പ് ഫ്‌ളോട്ട്

മനുഷ്യ-വന്യജീവി സഹജീവനമന്ത്രവുമായി വനം-വന്യജീവി വകുപ്പ് തയാറാക്കിയ നിശ്ചല ദൃശ്യം 2023-ലെ ഓണം സമാപന ഘോഷയാത്രയില്‍ ശ്രദ്ധേയമായി. വനാതിര്‍ത്തികളില്‍ താമസിക്കുന്ന ജനങ്ങളും വനാശ്രിത സമൂഹവും നേരിടുന്ന വന്യമൃഗ സംഘര്‍ഷങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ സഹജീവനം മാത്രമേ പോവഴിയുള്ളു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഫ്‌ളോട്ട്. വഴിയില്‍ കാത്തു നിന്ന ജനസമൂഹത്തിന് കണ്ണിന് കുളിരേകുന്ന കാനന കാഴ്ചകളും ഫ്‌ളോട്ടില്‍ സജ്ജീകരിച്ചിരുന്നത് കൈയ്യടികളോടെയാണ് ജനം നോക്കി കണ്ടത്.
കാടിനെ കാക്കുന്നതിനൊപ്പം മനുഷ്യജീവിതങ്ങളെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്തം കൂടി നടപ്പാക്കുന്നതാണ് വനം-വന്യജീവി വകുപ്പിന്റെ പ്രവര്‍ത്തന മണ്ഡലം. ആവാസ വ്യവസ്ഥയില്‍ വിവിധ ജന്തുവര്‍ഗ്ഗങ്ങള്‍ എങ്ങിനെ പരസ്പ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമാക്കുന്ന ഫ്‌ളോട്ടില്‍ ഭക്ഷ്യ ശൃംഖലയുടെ സുസ്ഥിരതയ്ക്കായി കടുവ ഉള്‍പ്പെടെയുള്ള വന്യജന്തുജാലങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഫുഡ് പിരമിഡ് മാതൃകയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.
വനാശ്രിത സമൂഹത്തിന്റെ നിലനില്‍പ്പിന് ആധാരമായ വന സംരക്ഷണവും അതില്‍ നിന്നും അവര്‍ ശേഖരിക്കുന്ന വിവിധ ഭക്ഷ്യവര്‍ഗ്ഗങ്ങള്‍ മൂല്യവര്‍ധിത ഉദ്പന്നങ്ങളായി രൂപപ്പെടുത്തി വനം വകുപ്പ് വനശ്രീ ഇക്കോ ഷോപ്പുകളിലൂടെ വില്‍ക്കുന്നുവെന്നത് ഫ്‌ളോട്ടിന്റെ പ്രത്യേകം തയാറാക്കിയ ഭാഗത്ത് തേന്‍ ശേഖരിക്കുന്ന വനാശ്രിത പ്രതിനിധിയുടെയും വന്‍ മരത്തില്‍ തേനീച്ചക്കൂട് പ്രതിനിധാനം ചെയ്യുന്നതിനൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
വനം വകുപ്പ് ഇക്കോ ഷോപ്പുകള്‍ വഴി ഇവരില്‍ നിന്നും ശേഖരിച്ച് വില്‍ക്കുന്ന ഉദ്പന്നങ്ങളുടെ വില വനാശ്രിത സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് എത്തിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനൊപ്പം അവര്‍ക്ക് ധന സമ്പാദനത്തിനുള്ള വഴി തുറക്കുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ കാടില്ലെങ്കില്‍ നാമും പ്രകൃതിയുമില്ലെന്നും വന സംരക്ഷണം മനുഷ്യരാശിയുടെ നിലനില്‍പ്പിനായും എന്ന സന്ദേശം പകരുന്ന ഒത്തൊരുമയോടെ അതിജീവനം അവതരിപ്പിക്കുന്ന ഫ്‌ളോട്ടാണ് വനം-വന്യജീവി വകുപ്പ് ഓണക്കാഴ്ചയായി പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്.

error: Content is protected !!