‘അന്വേഷിപ്പിൻ കണ്ടെത്തും’ ടോവിനൊയുടെ പുതിയ ചിത്രം അണിയറയില്‍

അതിസൂക്ഷ്മമായി കൃത്യതയോടെ ഒരുക്കിയിരിക്കുന്ന തിരക്കഥയാണ് അന്വേഷിപ്പിൻ കണ്ടെത്തും സിനിമയുടെ നട്ടെല്ല്. സിനിമയിൽ വന്നുപോകുന്ന വലുതും ചെറുതുമായ ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡൻറിറ്റി കൊടുക്കാൻ അതിനാൽ തന്നെ കഴിഞ്ഞിട്ടുണ്ട്. തൊണ്ണൂറുകളിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ റിയലിസ്റ്റിക്കായും ഒപ്പം കുറച്ച് സിനിമാറ്റിക്കായ രീതിയിലും സ്ക്രീനിലെത്തിക്കുന്നതിൽ തിരക്കഥ ഏറെ വിജയിച്ചിട്ടുണ്ട്. ഓരോ നിമിഷവും ഉദ്വേഗജനകമായ രീതിയിലാണ് സിനിമ മുന്നോട്ടുപോകുന്നത്.

മതത്തിൻറെ രാഷ്ട്രീയവും ദുരഭിമാനക്കൊലയുമൊക്കെ സിനിമയിൽ വിഷയമാക്കിയിട്ടുണ്ട്. രണ്ട് കൊലപാതകവും അന്വേഷണവുമാണ് ഇതിൽ പ്രമേയമാകുന്നത്. ആദ്യത്തേതിൽ രാഷ്ട്രീയം ഒരു വിഷയമായി വരുന്നുണ്ടെങ്കിൽ രണ്ടാമത്തെ കൊലപാതകത്തിന് കാരണം തന്നെ ദുരഭിമാനമാണ്. ശ്രീദേവിയുടേത് ഒരു ദുരഭിമാന കൊലപാതകമാണെന്ന് ടൊവിനോയുടെ കഥാപാത്രം വ്യക്തമായി പറയുന്നുണ്ട്.

ആദ്യ സംവിധാന സംരംഭമായിട്ടുകൂടി ഡാർവിൻ കുര്യാക്കോസ് എന്ന സംവിധായകൻറേത് കൈയ്യടക്കമുള്ള മേക്കിങ്ങാണ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാത്ത രീതിയിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ എന്ന ഴോണറിനോട് നീതി പുലർത്തിക്കൊണ്ട് ചിത്രത്തെ ഏറെ മികവുറ്റതായി അവതരിപ്പിച്ചിട്ടുണ്ട്. അക്കാലത്തെ ഭൂപ്രകൃതി, വേഷവിധാനം, വാഹനങ്ങൾ, മറ്റ് വസ്തുക്കൾ തുടങ്ങി പീരിയഡ് സിനിമകൾ ആവശ്യപ്പെടുന്ന എല്ലാം ഒട്ടും കൃത്രിമത്വമില്ലാത്ത വിധത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. ടൊവിനോ അവതരിപ്പിച്ച എസ്.ഐ ആനന്ദ് എന്ന കഥാപാത്രവും മറ്റ് കഥാപാത്രങ്ങളിലെത്തിയ എല്ലാ താരങ്ങളും ഏറെ മികച്ച രീതിയിൽ തങ്ങൾക്ക് ലഭിച്ച വേഷങ്ങളെ മനോഹരമാക്കിയിട്ടുണ്ട്.

ഇത് കൂടാതെ സന്തോഷ് നാരായണൻറെ സംഗീതവും സൈജു ശ്രീധറിൻറെ എഡിറ്റിംഗും ദിലീപ് നാഥിൻറെ ആർട്ടുമൊക്കെ ഏറെ മികവുറ്റ രീതിയിലുള്ളതാണ്. തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിച്ചിരിക്കുന്ന ചിത്രം കൂടിയാണിത്.

error: Content is protected !!