കേരളത്തിലെ പൊതുവിതരണ മേഖല തകരില്ല: മന്ത്രി ജി. ആര്‍ അനില്‍

കരകുളം കരയാളത്തുകോണത്ത് കെ-സ്റ്റോര്‍ തുറന്നുഒരു പ്രതിസന്ധിയിലും കേരളത്തിലെ പൊതുവിതരണ മേഖല തകരാനോ, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന്  ഭക്ഷ്യ- പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍ പറഞ്ഞു. കരകുളം ഗ്രാമപഞ്ചായത്തിലെ കരയാളത്തുകോണത്തെ 442-ാം നമ്പര്‍ റേഷന്‍ കട കെ -സ്റ്റോര്‍ ആക്കി ഉയര്‍ത്തുന്ന ചടങ്ങില്‍, ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റേഷന്‍ കടകളെ കാലാനുസൃതമായി പരിഷ്‌കരിക്കുകയെന്നതാണ് കെ -സ്റ്റോറിന് പിന്നിലെ ആശയമെന്നും മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി കെ -സ്റ്റോറിലെ ആദ്യ വില്പന നടത്തി.

സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റിയത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ നെടുമങ്ങാട് താലൂക്കിലെ മൂന്ന് റേഷന്‍ കടകളും രണ്ടാംഘട്ടത്തില്‍ അഞ്ച് റേഷന്‍കടകളേയും കെ-സ്റ്റോര്‍ ആക്കി ഉയര്‍ത്തിയിരുന്നു. മൂന്നാം ഘട്ട പദ്ധതിയില്‍ നെടുമങ്ങാട് താലൂക്കിലെ 14 റേഷന്‍ കടകള്‍ കൂടി കെ-സ്റ്റോര്‍ ആയി മാറും. പദ്ധതി പ്രകാരം റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിക്കുകയും

നിലവില്‍ റേഷന്‍കാര്‍ഡുകള്‍ക്ക് ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍ക്ക് പുറമേ ശബരി, മില്‍മ ഉത്പന്നങ്ങളും അഞ്ച് കിലോ തൂക്കമുള്ള ഛോട്ടു ഗ്യാസ് സിലിണ്ടറുകളും കെ-സ്റ്റോറുകളിലൂടെ ലഭ്യമാക്കും. ഇലക്ട്രിസിറ്റി ബില്‍, ടെലഫോണ്‍ ബില്‍ എന്നിവയുടെ അടവ്, പഞ്ചായത്ത് വില്ലേജ്-സപ്ലൈ ഓഫീസുകളില്‍ നിന്നുള്ള ഓണ്‍ലൈന്‍ സേവനങ്ങള്‍, 10,000 രൂപ വരെയുള്ള ബാങ്കിങ് സൗകര്യങ്ങള്‍ എന്നിവയും ഘട്ടം ഘട്ടമായി കെ-സ്റ്റോറില്‍ ലഭ്യമാക്കും.

കരകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  യു. ലേഖാറാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. വൈശാഖ് , കരകുളം ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍, മെമ്പര്‍മാര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എ. ജെ മാത്യു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!