കാലാവസ്ഥ പഠനത്തിൽ കുട്ടികളുടെ നിരീക്ഷണങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : വർത്തമാനകാലത്തെ പ്രവചനാതീതമായ കാലാവസ്ഥ വ്യതിയാനങ്ങളെ സംബന്ധിച്ചും പ്രകൃതിയുടെ അവസ്ഥാന്തരങ്ങളെ കുറിച്ചും പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ നിരീക്ഷണങ്ങളും നിഗമനങ്ങളും ചർച്ച ചെയ്യപ്പെടുന്ന ദേശീയ കാലാവസ്ഥ കോൺക്ലേവിന് വലിയ പ്രാധാന്യമുണ്ടെന്ന് മന്ത്രി ജി. ആർ . അനിൽ പറഞ്ഞു. തിരുവനന്തപുരത്ത് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ നടക്കുന്ന കുട്ടികളുടെ ദേശീയ കാലാവസ്ഥ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പൊതുവിദ്യാലയങ്ങളിൽ സ്ഥാപിച്ചിട്ടുള്ള സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രാദേശിക കാലാവസ്ഥ പഠനങ്ങളും നിരീക്ഷണങ്ങളും ഉൾപ്പെടുത്തി സംഘടിപ്പിച്ചിരിക്കുന്ന കുട്ടികളുടെ പ്രബന്ധാവതരണങ്ങൾ പ്രകൃതിക്ക് വേണ്ടിയുള്ള ചെറുത്തുനിൽപ്പാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഹയർസെക്കണ്ടറി തലത്തിൽ കാലാവസ്ഥാ പഠനങ്ങൾക്ക് പ്രാധാന്യം നൽകുന്ന പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണിജോർജ് ഐഎഎസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തൻ മുഖ്യാതിഥിയായിരുന്നു. കൊച്ചിൻ റഡാർ കേന്ദ്രം സ്ഥാപക ഡയറക്ടർ ഡോ കെ. മോഹന്‍ കുമാർ ,സെൻറർ ഫോർ എർത്ത് സയൻസ് ആൻഡ് സ്റ്റഡീസ് മുൻ ശാസ്ത്രജ്ഞൻ ഡോ. ശ്രീകുമാർ ചതോപാധ്യായ, ശാസ്ത്ര പിന്തുണാ സ്ഥാപനങ്ങളായ കുസാറ്റ് , സി ഡബ്ല്യു ആർ ഡി എം എന്നിവയിലെ പ്രതിനിധികളേയും ചടങ്ങിൽ മന്ത്രി ആദരിച്ചു. എസ്. ഐ. ഇടി ഡയറക്ടർ ബി. അബുരാജ് , കൈറ്റ് സിഇഒ അൻവർ സാദത്ത് , കുട്ടികളുടെ പ്രതിനിധി കുമാരി ഫാത്തിമ ഫർഹാന അഡിഷണൽ ഡയറക്ടർ ഷിബു ആർ എസ് തുടങ്ങിയവർ സംസാരിച്ചു. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ. എ.ആർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

സ്കൂൾതല കാലാവസ്ഥ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി ആദ്യദിനം മൂന്ന് വേദികളിലായി 50 ൽ പരം അവതരണങ്ങൾ പൂർത്തിയായി. പ്രകൃതി സംരക്ഷണം , കാലാവസ്ഥ , കൃഷി , മണ്ണ് സംരക്ഷണം , ജലസംരക്ഷണം ,കാർബൺ ബഹിർഗമനം, വനനശീകരണം , കാട്ടുതീ, മണ്ണിടിപ്പ് , പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയുള്ള മികച്ച പോസ്റ്റർ അവതരണങ്ങളും ഇതോടൊപ്പം നടന്നു. 14 ജില്ലകളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ കുട്ടികളാണ് പോസ്റ്റർ അവതരണങ്ങളിൽ പങ്കെടുത്തത്. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും വയനാട് ഹ്യൂം സെൻറർ ഫോർ എക്കോളജി ഡയറക്ടറുമായ ഡോ.വിഷ്ണുദാസ് സി.കെയുമായി കുട്ടികൾ സംവദിച്ചു. കുട്ടികളുടെ പ്രബന്ധാവതരണങ്ങളും അതിന്മേൽ വിദഗ്ധരുടെ ചോദ്യോത്തരം സെഷനുകളും നടന്നു. ഛത്തീസ്ഗഢ്, ചണ്ഡിഗഢ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളുടെ പോസ്റ്റർ അവതരണങ്ങളും ശ്രദ്ധേയമായി . പ്രബന്ധാവതരണങ്ങൾക്ക് ശേഷം നടന്ന കലാസാംസ്കാരിക സന്ധ്യ സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ ഉദ്ഘാടനം ചെയ്തു. കോൺക്ലേവിന്റെ അവസാന ദിനമായ നാളെ നടക്കുന്ന സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. മികച്ച അവതരണം നടത്തിയ സ്കൂൾ, കുട്ടികൾ , ജില്ലകൾ എന്നിവർക്കുള്ള അവാർഡ് വിതരണവും നടക്കും.

error: Content is protected !!