കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കും

കാലാവസ്ഥ നിരീക്ഷണ പഠനം ഹൈസ്കൂൾ തലം മുതൽ ആരംഭിക്കാൻ പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി.

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ സ്കൂൾ വെതർ സ്റ്റേഷനുകളുടെ പ്രവർത്തനം ഹൈസ്കൂൾ തലം മുതൽ തന്നെ ആരംഭിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
സമഗ്ര ശിക്ഷാ കേരളം സംഘടിപ്പിച്ച കുട്ടികളുടെ ദേശീയ കാലാവസ്ഥ സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഭൂമിശാസ്ത്രം മുഖ്യ വിഷയമായിട്ടുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിലവിൽ സ്കൂൾ വെതർ സ്റ്റേഷനുകൾ സ്ഥാപിച്ചിരിക്കുന്നത്. എട്ടാംതരം മുതൽ അന്തരീക്ഷ പഠനവും കാലാവസ്ഥാ പഠനവും കുട്ടികളിൽ എത്തിക്കുന്നതിന് സ്കൂളുകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കും.

ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടക്കുന്ന മാതൃകാപരവും ഉന്നത നിലവാരവും പുലർത്തുന്ന ഇത്തരം പല പ്രധാന പരിപാടികളും നടക്കുമ്പോൾ മുഖ്യധാര മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ കൂടി ഉണ്ടായാൽ കുട്ടികളുടെ അക്കാദമിക വളർച്ചയെ വളരെയേറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ സംസ്ഥാനങ്ങളെ ഒപ്പം ചേർത്ത് ഇത്തരത്തിൽ ദേശീയ നിലവാരം പുലർത്തുന്ന അക്കാദമിക സമ്മേളനങ്ങൾ സംഘടിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികൾ സ്വീകരിക്കും. പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്ക് ഗവേഷണാത്മക നിലവാരം പുലർത്തുന്ന അക്കാദമിക പിന്തുണ പ്രവർത്തനങ്ങളും പൊതുവിദ്യാലയങ്ങളിൽ നിന്ന് ഉണ്ടാകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ കെ വിജയൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി.

കോൺക്ലേവിൽ പങ്കെടുത്ത ഛത്തീസ്ഗഢ്, ഹരിയാന, ചണ്ഡീഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്ക് സംസ്ഥാനത്തിന്റെ ഉപഹാരം മന്ത്രി നൽകി. സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ ഡോ. സുപ്രിയ എ ആർ സ്വാഗതം പറഞ്ഞു. എസ് സി ഇ ആർ ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ. കെ. എസ് ഐ ഇ ടി ഡയറക്ടർ ബി. അബുരാജ്, സ് കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ് തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രോഗ്രാം ഓഫീസർ ഡോ. ഷാജി ബി നന്ദി പറഞ്ഞു. രണ്ട് ദിനങ്ങളിലായി നടന്ന പ്രബന്ധാവതരണങ്ങളും വിദഗ്ധരുടെ സെഷനുകളും പോസ്റ്റർ പ്രദർശനവും പൂർത്തിയായി.

error: Content is protected !!