പള്‍സ് പോളിയോ വിതരണം മാര്‍ച്ച് മൂന്നിന് ; ജില്ലയില്‍ 2,105 ബൂത്തുകള്‍

അഞ്ച് വയസിന് താഴെയുള്ള 2,04,183 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്നതിനായി തിരുവനന്തപുരം ജില്ലയിലാകെ 2,105 ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ടന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. അതിഥി തൊഴിലാളികളുടെ അഞ്ചു വയസ്സില്‍ താഴെയുള്ള 1370 കുട്ടികളാണ് ജില്ലയിലുള്ളത്.

ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, വായനശാലകള്‍ എന്നിവിടങ്ങളിലായി 2,027 ബൂത്തുകളും ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലായി 55 ട്രാന്‍സിറ്റ് ബൂത്തുകളും അതിഥി തൊഴിലാളികളുടെ വാസസ്ഥലങ്ങള്‍, ക്യാമ്പുകള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലായി 29 മൊബൈല്‍ യൂണിറ്റുകളും കേന്ദ്രീകരിച്ച് മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 8 വരെ തുള്ളിമരുന്ന് വിതരണം ചെയ്യും.

രക്ഷാകര്‍ത്താക്കള്‍ അഞ്ച് വയസ് വരെയുള്ള എല്ലാ കുഞ്ഞുങ്ങള്‍ക്കും പോളിയോ തുള്ളിമരുന്ന് നല്‍കി പോളിയോ നിര്‍മ്മാര്‍ജന തീവ്രയജ്ഞത്തില്‍ പങ്കാളികളാകണമെന്നും എന്തെങ്കിലും കാരണത്താല്‍ മാര്‍ച്ച് മൂന്നിന് തുള്ളിമരുന്ന് നല്‍കാന്‍ സാധിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മാര്‍ച്ച് 4, 5 തീയതികളില്‍ ഭവന സന്ദര്‍ശന വേളയില്‍ തുള്ളിമരുന്ന് നല്‍കുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അറിയിപ്പില്‍ പറയുന്നു.

error: Content is protected !!