മലയാളി അഡ്വ. സുഭാഷ് ജോർജ്ജ് മാനുവലിന്റെ സാങ്കേതിക പരിജ്ഞാനം; ബ്രിട്ടിഷ് പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ

യു.കെ മലയാളിയുടെ ഇടപെടലിലൂടെ ബ്രിട്ടിഷ് പൊലീസ് പിടികൂടിയത് അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ; പൊലീസിന് തുണയായത് അഡ്വ. സുഭാഷ് ജോർജ്ജ് മാനുവലിന്റെ സാങ്കേതിക പരിജ്ഞാനം.

നോർത്താംപ്ടൻ :
അന്താരാഷ്ട്ര വാഹന മോഷണ സംഘത്തെ ബ്രിട്ടീഷ് പൊലീസ് പിടികൂടിയത് മലയാളിയായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ സഹായത്തോടെ. സുഭാഷിൻ്റെ സാങ്കേതിക പരിജ്ഞാനമാണ് പൊലീസിന് തുണയായത്. മലയാളിയും യുവ സംരംഭകനുമായ സുഭാഷിൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബിഎംഡബ്ല്യു സ്പെഷ്യൽ എഡിഷൻ 7 സീരിയസ് മോഷണം പോയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അന്താരാഷ്ട്ര ബന്ധമുള്ള മോഷണ സംഘത്തെ പൊലീസ് സുഭാഷിൻ്റെ സഹായത്തോടെ പിടികൂടിയത്.ആപ്പിൾ എയർ ടാഗ് എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഐഫോണിലൂടെ സുഭാഷ് ട്രാക്ക് ചെയ്താണ് പൊലീസിന് പ്രതികളെ പിടികൂടാൻ തുണയായത്. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം.
ഡ്രൈവർ ഇല്ലാതെ റിമോർട്ടിൽ ഓടുന്ന കാർ ബിൽഡ് യുവർ ബി എം ഡബ്ളിയു എന്ന ഓപ്‌ഷനിലൂടെ അദ്ദേഹം കാസ്റ്റമൈസ്‌ ചെയ്ത് നിർമ്മിച്ചതായിരുന്നു. ഇത്തരത്തിലുള്ള എല്ലാ സെക്യൂരിറ്റി സംവിധാനങ്ങളെയും നിർവീര്യമാക്കിയാണ് മോഷ്‌ടാക്കൾ കാർ കടത്തിയത്.

സംഭവ ദിവസം രാവിലെ മോഷ്‌ടാക്കളായ മൂന്ന് പേർ റോഡിലൂടെ നടന്നു പോകുന്നതായി സുഭാഷിന്റെ വീട്ടിലെ ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. സുഭാഷിന്റെയും അടുത്തുള്ള വീടുകളിലെയും ഡോർ ബെൽ ക്യാമറകൾ ഉൾപ്പെടെ അതിനൂതന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പ്രവർത്തന രഹിതമാക്കിയ ശേഷമാണ് മോഷണം നടത്തിയത്.

സിംഗിൾ ഐഡിയുടെ  കോ ഫൗണ്ടറും, ടെക്ക് ബാങ്ക് മൂവീസ് ലണ്ടന്റെ ഡയറക്ടറുമായ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവലിന്റെ കാറിനുള്ളിൽ കമ്പനി ഇൻസ്റ്റോൾ ചെയ്തിരുന്ന എല്ലാവിധ സുരക്ഷാ സംവിധാനങ്ങളെയും, സോഫ്‌റ്റെവെയറിനെയും പൂർണ്ണമായും പ്രവർത്തന രഹിതമാക്കിയത് പൊലീസിനെയും ആശങ്കപ്പെടുത്തിയിരുന്നു.

മമ്മൂട്ടി ചിത്രത്തിൻ്റെ ഡി എൻ എഫ് റ്റി റൈറ്റസ് വാങ്ങിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ പോയിരുന്ന സുഭാഷ് ജോർജ്ജ് മടങ്ങി എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു.
എയർ പോർട്ടിൽ നിന്ന് യൂബർ ടാക്സിയിലാണ് സുഭാഷ് നോർത്താംടണിൽ എത്തിയത്. യൂബർ ഡ്രൈവറിന്റെ പെരുമാറ്റം സംശയം ഉളവാക്കിയിരുന്നുവെന്ന് സുഭാഷ്‌ പറയുന്നു.

മോഷ്‌ടിച്ച ഉടൻ വാഹനം ഹണ്ടിങ്ടണിലെ ടി സി ഹാരിസൺ എന്ന ഗാരേജിലെത്തിച്ചു. സുഭാഷ് അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിക്കുകയും , പൊലീസ് ആ ഗാരേജിൽ പോയി അന്വേഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് പൊലീസ് സുഭാഷിനെ അറിയിക്കുകയായിരുന്നു. മോഷണശേഷം വണ്ടി വഴിയിൽ വച്ച് ഒരു ട്രക്കിൽ ഒളിപ്പിച്ചായിരിക്കും മോഷ്ടാക്കൾ കാർ ഗാരേജിൽ എത്തിച്ചത്.

അവിടെ നിന്ന് മോഷ്‌ടാക്കൾ കാർ കെയിംബ്രിഡ്ജ് ഷെയറിലെ ഡോഡിങ്ടൺ റോഡിലുള്ള റിവർ സൈഡിന് അടുത്തുള്ള ഒരു ഗോഡൗണിലേക്ക് മാറ്റി. അവിടെ പാർക്ക് ചെയ്തിരുന്ന ബോട്ടുകളിലൂടെ കാറിനെ കടൽമാർഗം മറ്റ് രാജ്യങ്ങളിലേക്ക് കടത്തുകയായിരുന്നു മോഷ്‌ടാക്കളുടെ ലക്ഷ്യം.
ഹണ്ടിങ്ടണിൽ നിന്ന് പുറപ്പെട്ട് തുടങ്ങിയ കാറിനെ ട്രാക്ക് ചെയ്ത സുഭാഷ് ഹോട്ട് ലൈനിൽ ലൈവായി പൊലീസിനെ വഴികാട്ടികൊണ്ടിരുന്നു. അങ്ങനെ കെയിംബ്രിഡ്ജിലെ ഗോഡൗണിലേയ്ക്ക് ആംഡ് പൊലീസ് ഉൾപ്പെടെ എത്തി ഗോഡൗൺ ഉടമ ഉൾപ്പടെയുള്ള മാഫിയ സംഘത്തെ കുടുക്കുകയുമായിരുന്നു. പരിശോധനയിൽ പൊലീസ് കണ്ടത് ഇതുപോലെ മോഷ്‌ടിക്കപ്പെട്ട അനേകം കാറുകൾ പൊളിച്ച കടത്താൻ വച്ചിരിക്കുന്ന കാഴ്ച്ചയാണ്. പൊലീസ് നൽകിയ വിവരം അനുസരിച്ച് ഓർഡർ കാറുകൾ മോഷ്‌ടിക്കുന്ന ഒരു അന്താരാഷ്ട്ര ഓർഗനൈസ്ഡ് ക്രൈം ശൃഖലയായിരുന്നു ഈ മോഷ്‌ടാക്കൾ. ഇവരെ പിടികൂടാൻ സഹായിച്ചതിന് പൊലീസ് സുഭാഷിന് പ്രത്യേകം നന്ദി അറിയിച്ചു. ഈ ഗ്രുപ്പിന്റെ എല്ലാ കണ്ണികളിലേയ്ക്കുമുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

സംഘത്തെ പിടികൂടിയതോടെ വാഹനമോഷണം ഭയന്ന് ജീവിക്കുന്ന യുകെ സമൂഹത്തിന് പ്രത്യേകിച്ച് മലയാളി സമൂഹത്തിന് ആശ്വാസമായി മാറി.

error: Content is protected !!