ആരാണ് സ്തുതിപാഠകർ?

സ്തുതിപാഠകരില്ലാതെ

പ്രതികൂലികൾ ചൂഴവേ

ഗതികെട്ടുഴലുമ്പോഴേമതിയിൽ

ത്തെളിയൂ സ്വയം.

തിരുവായ്ക്ക് എതിർ വായില്ല എന്ന് സദാ ഓർത്തുകൊണ്ട്, അങ്ങനെതന്നെ സർ, ആട്ടെ സർ, സാറു പറയുന്നതാണു ശരി, മറ്റാർക്കും കാര്യങ്ങളുടെ കിടപ്പു പിടികിട്ടീട്ടില്ല, എന്നൊക്കെ ഇടതടവില്ലാതെ മൊഴിഞ്ഞുകൊണ്ടിരിക്കുന്നവരാണ് സ്തുതിപാഠകർ; പണ്ടത്തെ രീതിയിലാണെങ്കിൽ ‘ജയ ജയ നാഗകേതനാ’ എന്നു പാടുന്നവർ; ഇന്നത്തെ മട്ടിലാണെങ്കിൽ “ഗോപാലകൃഷ്ണാ! നേതാവേ! ധീരതയോടെ നയിച്ചോളൂ, ലക്ഷം ലക്ഷം പിന്നാലേ“- വിളിക്കാർ. ഇക്കൂട്ടർ നല്ല മനസ്സുറപ്പില്ലാത്തവരെ കടപുഴക്കിക്കളയും. അവർ വർണിക്കും മട്ടിലുള്ള ധീരശൂരപരാക്രമിയാണ് താൻ എന്ന് അത്തരം കഥാപാത്രങ്ങൾ ധരിച്ചു വശാവും. എന്നാൽ തന്നെത്താനറിവിന്ന്, സ്വയം മനസ്സിലാവാൻ യഥാർഥത്തിൽ ഉപകരിക്കുക പ്രതികൂലാഭിപ്രായം പ്രകടിപ്പിക്കുന്നവരാണ്; അത്രത്തോളം പോയില്ലെങ്കിലും ഇന്നിന്ന കാരണങ്ങളാൽ ഞാൻ വിയോജിക്കുന്നു എന്നു വെട്ടിത്തുറന്നു പറയുന്നവർ തന്നെ. നമുക്കു മുന്നിൽപ്പിടിച്ചിരിക്കുന്ന കണ്ണാടിപോലെയാണ് അവരുടെ നില. നമുക്ക് യഥാർഥത്തിലുള്ള വൈകല്യങ്ങൾ ഇന്നിന്നവയാനെന്ന് പ്രതികൂലികളുടെ അഭിപ്രായങ്ങളിൽനിന്നറിയാം. അവ ഒഴിവാക്കിയാൽ നമുക്ക് മുന്നേറാനാവശ്യമായ കരുത്തു കൂടും. ചൂഴവേ = ചുറ്റും അണിനിരക്കുമ്പോൾ. മതി = ബുദ്ധി. സ്വയം തെളിയൂ = സ്വന്തം തനിമ വ്യക്തമാവുകയുള്ളൂ.

ഡോ. വി. ആര്‍. പ്രബോധചന്ദ്രന്‍ നായര്‍

error: Content is protected !!