മനസ് നിറച്ച് മദനന്‍റെ തേരോട്ടം; തീയേറ്ററുകളിൽ ഉത്സവാന്തരീക്ഷം സമ്മാനിച്ച് ‘മദനോത്സവം’

കേരളം ആകാംക്ഷയോടെ കണ്ട ഒരു ബ്രേക്കിംഗ് ന്യൂസിലാണ് മദനോത്സവം എന്ന സിനിമ തുടങ്ങുന്നത്. ഹെലികോപ്റ്ററിലൂടെയുള്ള കള്ളപ്പണ കടത്തും അത് കവർച്ച ചെയ്തതുമൊക്കെയായുള്ള തിരഞ്ഞെടുപ്പ് കാലത്തെ ഏറെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങളുടെ ചുവടുപിടിച്ചാണ് സിനിമയുടെ തുടക്കം. മദനൻ മഞ്ഞക്കാരൻ എന്ന രാഷ്ട്രീയ നേതാവാണ് ഈ വാർത്തകളിലൊക്കെ നിറഞ്ഞുനിൽക്കുന്നത്. അവിടെ നിന്നും ഇടിഞ്ഞുപൊളിഞ്ഞുവീഴാറായൊരു വീട്ടിൽ കഴിയുന്ന മദനൻ എന്നൊരു സാധാരണക്കാരനിലേക്കാണ് ക്യാമറ പോകുന്നത്. ഈ രണ്ട് മദനന്മാരും അവർക്കിടയിൽ സംഭവിക്കുന്ന രസകരമായ കാര്യങ്ങളുമൊക്കെയാണ് ചുരുക്കി പറഞ്ഞാൽ മദനോത്സവം എന്ന ചിത്രം.

ഒരാളുടെ തലവര മാറുന്നതെപ്പോഴാണെന്ന് ചിലപ്പോൾ ആർക്കും പറയാൻ പറ്റിയില്ലെന്ന് വരും. ചുറ്റുപാടുമുള്ള ലോകം തന്നെയായിരിക്കും അയാളുടെ ജീവിതത്തെ ചിലപ്പോള്‍ പുതുക്കി പണിയുന്നത്. മദനൻ്റെ ജീവിതത്തെ അടിമുടി മാറ്റാനായി വരുന്നൊരു അവസരവും ആ അവസരത്തിനായി അയാൾ കടന്നുപോയ ക്ലേശങ്ങളും അതിനിടയിലെ നൂലാമാലകളും ഒക്കെയാണ് ചിരിയുത്സവമാക്കി രതീഷ് ബാലകൃഷ്ണ പൊതുവാൾ എഴുതി സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രം പറഞ്ഞുവെച്ചിരിക്കുന്നത്.

അടുത്തിടെ ഗൗരവമുള്ള നിരവധി വേഷങ്ങൾ ചെയ്ത സുരാജ് വെഞ്ഞാറമ്മൂടിനെ പ്രേക്ഷക‍‌ര്‍ ഏറെ നാളായി കാണാൻ ആഗ്രഹിച്ച കഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നതാണ് ചിത്രത്തെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഏറ്റെടുക്കാനുള്ള പ്രധാന കാരണമായി തോന്നുന്നത്. ഒപ്പം ബാബു ആന്‍റണിയെ ഇതുവരെ കാണാത്തൊരു കഥാപാത്രമാക്കി അവതരിപ്പിച്ചിരിക്കുന്നതും സിനിമയിലെ പുതുമയാണ്. തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ചിത്രം ഇതിനകം നേടിയിരിക്കുന്നത്.

കാസർഗോഡിൻ്റെ ഭൂമികയിലാണ് മദോത്സവത്തിൻ്റെ കഥ നടക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂടിൻ്റെ കരിയറിലെ തന്നെ ശ്രദ്ധേയ കഥാപാത്രമാണ് ചിത്രത്തിലെ മദനൻ. കളിയും ചിരിയും നിഷ്കളങ്ക ഭാവങ്ങളും അല്ലറ ചില്ലറ അബദ്ധങ്ങളുമൊക്കെയായി പ്രേക്ഷക‍ർ ഏറെ നാളായി കാത്തിരുന്ന കഥാപാത്രമാണ് മദനൻ. പ്രണയവും പ്രതിസന്ധികളും നിസ്സഹായതയും അതിജീവിതവുമൊക്കെയായി പ്രേക്ഷക‍ർക്ക് വളരെ പരിചിതനായൊരാളായി മാറുന്നുമുണ്ട് മദനൻ.

മദനന്‍റെ അമ്മായി, ഭാര്യ ആലീസ്, മകള്‍, ചിണ്ടെളേപ്പൻ, ക്വട്ടേഷൻകാരായ നമ്പൂതിരി സഹോദരന്മാര്‍, മദനൻ മഞ്ഞക്കാരൻ, പോരാളി ബിനു തങ്കച്ചൻ തുടങ്ങി ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ചിരിയും ചിന്തയും സമ്മാനിക്കുന്നുണ്ട്. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം, ന്നാ താൻ കേസ് കൊട് എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനും സംവിധായകനുമായ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് മദനോത്സവത്തിനും രചന നിർവഹിച്ചിരിക്കുന്നത്. ഇ. സന്തോഷ് കുമാറിൻ്റെ തങ്കച്ചൻ മഞ്ഞക്കാരൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് മദനോത്സത്തിന് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

നവാഗതനായ സുധീഷ് ഗോപിനാഥാണ് നർമ്മത്തിൽ ചാലിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഭാമ അരുൺ, ബാബു ആൻ്റണി, രാജേഷ് മാധവൻ, പി.പി. കുഞ്ഞികൃഷ്ണൻ, രഞ്ജി കാങ്കോൽ, രാജേഷ് അഴീക്കോടൻ, ജോവൽ സിദ്ധിഖ്, സുമേഷ് ചന്ദ്രൻ, സ്വാതി ദാസ് പ്രഭു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനങ്ങളും ചിത്രത്തിലുണ്ട്. തീർച്ചയായും ഈ അവധിക്കാലത്ത് ചിരിച്ചുല്ലസിച്ച് കുടുംബസമേതം കാണാനാകുന്നൊരു രസികൻ സിനിമയാണ് മദനോത്സവം.

error: Content is protected !!