മാധ്യമ സ്ഥാപനങ്ങൾ ജനാധിപത്യത്തിന്റെ പ്രതീക്ഷയാണെന്ന് ദാമോദർ മൗസോ

ജനാധിപത്യപ്രക്രിയയിൽ മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്വവും പ്രാധാന്യവും വർദ്ധിച്ചു വരുന്നതായി ജ്ഞാനപീഠ ജേതാവ് ദാമോദർ മൗസോ. തിരുവനന്തപുരത്ത് നടക്കുന്ന മുപ്പതാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തകർ ദൗത്യം മറന്നു പ്രവർത്തിക്കരുതെന്നും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ അവർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ത്രീ വിഷയത്തിൽ മൗനികളായവർ ഫ്ലയിങ് കിസ്സ് വിവാദത്തിൽ അമിതാവേശം കാണിക്കുന്നത് ശുഭ സൂചന അല്ല. അതെ സമയം എഴുത്തുകാരെയും ചിന്തകന്മാരെയും നിശബ്ദമാക്കാനുള്ള ശ്രമങ്ങളും നടന്നു വരുന്നുണ്ട്.ഈ പ്രവണതയെ ശക്തമായി ചെറുക്കേണ്ടതും അനിവാര്യതയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യത്വം അന്യമാകുന്ന കാലത്ത് സാഹിത്യോത്സവ് ഉയർത്തുന്ന ‘മനുഷ്യൻ’ എന്ന പ്രമേയം ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി സാഹിത്യ ഭാഷണം നടത്തി. സാഹിത്യം മനുഷ്യ ഹൃദയങ്ങളെ സംയോജിപ്പിക്കുന്നതാണെന്നും ഈ കടമയാണ് എസ് എസ് എഫ് മുപ്പത് വർഷമായി ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സാഹിത്യോത്സവിന്റെ ഭാഗമായി നടന്ന സാംസ്കാരിക സംഗമത്തിൽ സനീഷ് ഇളയിടത്ത്, കെ വി സജയ് (ഭാഷകളിലെ മനുഷ്യർ; വാക്കുകൾ സഞ്ചരിച്ച വഴികൾ), കെ പി രാമനുണ്ണി, ഡോ. ഡി അനിൽകുമാർ (പച്ച മനുഷ്യരുടെ ലോകം), കെ ഇ എൻ കുഞ്ഞഹമ്മദ്, ഡോ, പി പി അബ്ദുറസാഖ് (ഭക്ഷണം; അനുഭവം, അനുഭൂതി, അതിജീവനം), സി പി ഷഫീഖ് ബുഖാരി, ഷബീറലി നൂറാനി (സമ്പത്ത് ; കരുതലോളം കരുത്തില്ല മറ്റൊന്നിനും) തുടങ്ങിയവർ സംസാരിച്ചു.തിരുവനതപുരം കനകക്കുന്നിലാണ് മുപ്പതാമത് എഡിഷൻ സാഹിത്യോത്സവ് നടക്കുന്നത്. 170 മത്സര ഇനങ്ങളിലായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്നുണ്ട്. ഗ്രാമ തലത്തിൽ തുടങ്ങി സംസ്ഥാന തലം വരെ എത്തുമ്പോൾ ഒരു ലക്ഷത്തിലധികം പ്രതിഭകളാണ് സാഹിത്യോത്സവിന്റെ ഭാഗമാകുന്നത്. നഗരത്തിൽ സജ്ജമാക്കുന്ന പത്ത് വേദികളിലായി സാംസ്‌കാരിക ചർച്ചകൾ, കലാസ്വാദനങ്ങൾ, പുസ്തകമേള തുടങ്ങിയവയും നടക്കുന്നുണ്ട്. ഉദ്ഘാടന സംഗമത്തിൽ ഇല്യാസ് സഖാഫി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം, സിദ്ധീഖ് സഖ്‌അഫി നേമം, കെ അബ്ദുറഷീദ്, എം അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.

error: Content is protected !!