പ്രേംനസീറിൻ്റെ 34-ാം ചരമവാർഷികം ജനുവരി 16 ന് പ്രേംനസീർ സുഹൃത് സമിതി അരീക്കൽ ആയൂർവേദാശുപത്രിയുടെ സഹകരണത്തോടെ ഹരിതം നിത്യഹരിതം എന്ന പേരിൽ സംഘടിപ്പിക്കുമെന്ന് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അറിയിച്ചു. ഇതോടനുബന്ധിച്ച് 2025ലെ പ്രേംനസീർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്ക്കാരം നടൻ ജഗതി ശ്രീകുമാറിന് സമർപ്പിക്കുമെന്ന് ജൂറി ചെയർമാൻ ബാലു കിരിയത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 6 മണിക്ക് തൈക്കാട് ഭാരത് ഭവൻ മണ്ണരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അനുസ്മരണം ഉൽഘാടനം ചെയ്ത് പുരസ്ക്കാരം ജഗതിക്ക് സമർപ്പിക്കും.
സാംസ്ക്കാരിക പ്രവർത്തക ക്ഷേമനിധി ചെയർമാൻ മധുപാൽ അദ്ധ്യക്ഷത വഹിക്കും. ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, സംവിധായകരായ രാജസേനൻ, സുരേഷ് ഉണ്ണിത്താൻ, തുളസിദാസ്,താരങ്ങളായ ദിനേഷ് പണിക്കർ, ശ്രീലത നമ്പൂതിരി, എം.ആർ. ഗോപകുമാർ, ഉദയ സമുദ്ര ചെയർമാൻ രാജശേഖരൻ നായർ, അരീക്കൽ ആയൂർ വേദാശുപത്രി ചെയർമാൻ ഡോ: സ്മിത്ത്കുമാർ, നിംസ് മെഡിസിറ്റി എം.ഡി. ഫൈസൽ ഖാൻ എന്നിവർ പങ്കെടുക്കും.
75 വർഷം പിന്നിട്ട അണ്ടൂർക്കോണംറിപ്പബ്ളിക് ലൈബ്രറിക്ക് മികച്ച ഗ്രന്ഥശാലക്കുള്ള പ്രേംനസീർ പുരസ്ക്കാരം സമർപ്പിക്കും. ആലപ്പുഴ ഒ.ജി. സുരേഷ് നയിക്കുന്ന ഹൃദയ ഗീതങ്ങൾ എന്ന പ്രേംനസീർ ഗാനങ്ങൾ ഉൾപ്പെട്ട വിഷ്വൽ ഗാനമേളയും ഒരുക്കിയിട്ടുണ്ട്.
ജൂറി മെമ്പർമാരായ പോഷ് ജില്ലാ ലോക്കൽ പരാതി സമിതി മെമ്പർ കുര്യാത്തി ഷാജി, ഡോ: വാഴമുട്ടം ചന്ദ്രബാബു, ഡോ:സ്മിത് കുമാർ, സമിതി സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ, പ്രസിഡൻ് പനച്ചമൂട് ഷാജഹാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.