ഭിന്നശേഷി പുനരധിവാസത്തിനായി കൈകോര്‍ത്ത് എം എ യൂസഫലി

  • തിരുവനന്തപുരത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിന് യൂസഫലി ഒന്നരക്കോടി രൂപ സഹായം കൈമാറി.
  • സെന്‍ററിന് എല്ലാവര്‍ഷവും ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.
  • സെൻ്ററിലെ കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച് യൂസഫലി.

തിരുവനന്തപുരം : കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിനായി കഴക്കൂട്ടത്തെ ഡിഫറന്‍റ് ആര്‍ട് സെന്‍ററിലെത്തിയ എം.എ യൂസഫലിയെ സ്നേഹവിരുന്നൊരുക്കിയാണ് കുരുന്നുകള്‍ സ്വീകരിച്ചത്. സെന്‍ററില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ഒരുക്കിയിട്ടുള്ള വിവിധ പഠനകേന്ദ്രങ്ങള്‍ യൂസഫലി ആദ്യം സന്ദര്‍ശിച്ചു. കുട്ടികളുടെ ചിത്രരചനകള്‍ കാണാനെത്തിയപ്പോള്‍ അതിവേഗം തന്‍റെ ചിത്രം ക്യാന്‍വാസില്‍ പകര്‍ത്തിയ ഫൈന്‍ ആര്‍ട്സ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെ യൂസഫലി അഭിനന്ദിച്ചു. സംഗീത പഠന കേന്ദ്രമായ ബീഥോവന്‍ ബംഗ്ലാവില്‍ പാട്ടുകള്‍ പാടി എതിരേറ്റ കൊച്ചുകൂട്ടുകാര്‍ക്കിടയില്‍ യൂസഫലിയും ഇരുന്നു. പിന്നീട് സംഗീത ഉപകരണങ്ങള്‍ പഠിപ്പിയ്ക്കുന്ന കേന്ദ്രവും, മാജിക് പഠിപ്പിയ്ക്കുന്ന കേന്ദ്രവുമടക്കം സന്ദര്‍ശിച്ചു. സംഘഗാനത്തോടെയാണ് സെന്‍ററിലെ നൂറിലധികം വരുന്ന അമ്മമാര്‍ യൂസഫലിയെ എതിരേറ്റത്. അമ്മമാരുമായി സന്തോഷം പങ്കിട്ട് അല്‍പനേരം ചെലവഴിച്ചു.

കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനത്തിന് പിന്നാലെയാണ് ഡിഫറന്‍റ് ആര്‍ട് സെന്‍ററിന് ഒന്നരക്കോടി രൂപയുടെ സഹായം കൈമാറുന്നതായി യൂസഫലി പ്രഖ്യാപിച്ചത്. സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടിന് വേദിയില്‍ വെച്ച് തന്നെ യൂസഫലി ചെക്ക് കൈമാറി. ഇനി മുതല്‍ എല്ലാക്കൊല്ലവും മുടക്കമില്ലാതെ ഒരു കോടി രൂപ സെന്‍ററിന് കൈമാറുമെന്നും യൂസഫലി പ്രഖ്യാപിച്ചു. സെന്‍ററിന്‍റെ ഭിന്നശേഷി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണയും അറിയിച്ചു.

കാസര്‍ഗോഡ് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ പ്രകാശനം നിർവ്വഹിച്ച് എം എ യൂസഫലി

തിരുവനന്തപുരം: കഴക്കൂട്ടം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിര്‍മിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ലോഗോ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി പ്രകാശനം ചെയ്തു. സെന്‍ററിലെ ഗ്രാന്‍ഡ് തീയറ്ററില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ വാക്ക് ത്രൂ പ്രകാശനവും നടന്നു. യൂസഫലിയും സെന്‍റര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാടും ചേര്‍ന്ന് ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിന്റെ ബ്രോഷറും പ്രകാശനം ചെയ്തു. അന്താരാഷ്ട്ര നിലവാരത്തിലുള്ള അതിവിപുലമായ ഭിന്നശേഷി പുനരധിവാസകേന്ദ്രവും ആധുനിക തെറാപ്പി യൂണിറ്റും ഗവേഷണ കേന്ദ്രവുമാണ് കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആരംഭിക്കുന്ന ഭിന്നശേഷി ഗവേഷണ കേന്ദ്രത്തിലുള്ളത്. കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും യൂസഫലി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതമേഖല കൂടിയായ കാസര്‍ഗോഡ് ഇത്തരമൊരു പ്രോജക്ട് നടപ്പിലാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ എത്രയും വേഗം പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരടക്കം മലബാര്‍ മേഖലയിലെ നിരവധി കുട്ടികള്‍ക്ക് ആശ്രയമാകുന്ന തരത്തിലാണ് സെന്റര്‍ നിര്‍മിക്കുന്നത്. അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ക്ലാസ് മുറികള്‍, പ്രത്യേകം തയ്യാറാക്കിയ സിലബസിനെ അധികരിച്ചുള്ള പഠനരീതികള്‍, ആനിമല്‍ തെറാപ്പി, വാട്ടര്‍ തെറാപ്പി, പേഴ്സണലൈസ്ഡ് അസിസ്റ്റീവ് ഡിവൈസ് ഫാക്ടറികള്‍, തെറാപ്പി സെന്ററുകള്‍, റിസര്‍ച്ച് ലാബുകള്‍, ആശുപത്രി സൗകര്യം, സ്പോര്‍ട്സ് സെന്റര്‍, വൊക്കേഷണല്‍, കമ്പ്യൂട്ടര്‍ പരിശീലനങ്ങള്‍, ടോയ്ലെറ്റുകള്‍ തുടങ്ങിയവ കാസര്‍ഗോഡ് പദ്ധതിയില്‍ ഉണ്ടാകും.

error: Content is protected !!