
അന്തരിച്ച സാക്ഷരത പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ മലപ്പുറം സ്വദേശി കെ. വി. റാബിയയുടെ ചികിത്സയ്ക്ക് ചെലവായ 2,86,293/- രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായതായി ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.
റാബിയയുടെ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരിൽ ഒരാളായ ആരിഫയുടെ പേരിൽ ചികിത്സയ്ക്ക് ചെലവായ തുക കൈമാറും.
റാബിയ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ അർബുദരോഗത്തെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന വേളയിൽ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു സന്ദർശിച്ചിരുന്നു. സന്ദർശനവേളയിൽ ചികിത്സാസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് റാബിയയ്ക്കും കുടുംബത്തിനും മന്ത്രി ഡോ:ആർ .ബിന്ദു വാക്ക് നൽകിയിരുന്നു. ഇന്ന് (10.07.2025) ചേർന്ന മന്ത്രിസഭായോഗത്തിൽ അന്തരിച്ച കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചെലവായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും അനുവദിക്കാൻ തീരുമാനമാവുകയായിരുന്നു എന്ന് മന്ത്രി അറിയിച്ചു.
തളർന്ന ശരീരത്തിലുള്ള ആ ഒരിക്കലും തളരാത്ത മനസ്സുമായി അറിവിലൂടെ, മനക്കരുത്തിലൂടെ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കു ചേർന്ന് തൻ്റെ പ്രവർത്തനം കൊണ്ട് വിസ്മയം തീർത്ത റാബിയയുടെ പ്രവർത്തനങ്ങൾക്ക് മരണമിമില്ലെന്നും റാബിയയ്ക്ക് ആദരമർപ്പിച്ച് മന്ത്രി ഡോ:ആർ.ബിന്ദു ഫേസ്ബുക്കിൽ കുറിച്ചു
