നെടുമങ്ങാട്ടെ കർഷകരും ലോകവിപണി ലക്ഷ്യം വയ്ക്കണം: വി. മുരളീധരൻ

കേരളത്തിന്റെ കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിച്ച് ലോക വിപണി പിടിക്കാൻ ഉള്ള ശ്രമങ്ങൾ കർഷക കൂട്ടായ്മകളിൽ നിന്ന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചക്ക, മാങ്ങ തുടങ്ങിയവയിൽ നിന്നല്ലാം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കയറ്റുമതിയുടെ സാധ്യതകൾ കൂടുതൽ കണ്ടെത്തണം. ഇതിനായി കേന്ദ്രഫണ്ട് ഫലപ്രദമായി വിനിയോഗിക്കുന്നു എന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും കേന്ദ്രമന്ത്രി നെടുമങ്ങാട് പറഞ്ഞു. കോയിക്കൽനാട് ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിൻ്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

വാമനപുരത്ത് ഏക്കർ കണക്കിന് ഡ്രാഗൺ ഫ്രൂട്ട് കൃഷി ചെയ്യുന്നവരെ കണ്ടിട്ടുണ്ട്. അത്തരം സാധ്യതകൾ തേടുന്ന കർഷകർ കേരളത്തിൻ്റെ സ്വന്തം വിളകളുടെ ഉപോൽപ്പന്നങ്ങൾ ഉണ്ടാക്കി വിപണിയിലെത്തിക്കണം. ചക്ക വലിയൊരു സാധ്യതയെന്നും FPO കൾ അതിനെ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.

സിറിയൻ സന്ദർശനത്തിന് ഇടയിൽ ലങ്കയിൽ നിന്നുള്ള നാളികേര ഉൽപ്പന്നങ്ങൾ ദമാസ്കസിലെ മാർക്കറ്റിൽ കണ്ട അനുഭവം വിവരിച്ച മന്ത്രി, ലോക വിപണി സംസ്ഥാനത്തെ കർഷകർക്ക് അപ്രാപ്യമല്ലെന്നും ഓർമ്മപ്പെടുത്തി.

സ്വയം പര്യാപ്തതയുടെ ഈ യുഗത്തില്‍ കൃഷിക്കാര്‍ക്കു പ്രയോജനം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള പരിശ്രമങ്ങളാണ് സർക്കാരുകൾ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനികളുടെ പ്രവർത്തനങ്ങളെ വി. മുരളീധരൻ അഭിനന്ദിച്ചു.

error: Content is protected !!