ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ, ഏതെങ്കിലും പാർട്ടിയുടെ നിർദേശമല്ല:മന്ത്രി വി ശിവൻകുട്ടി

ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും പാർട്ടി നിർദേശങ്ങൾ നടപ്പാക്കുന്ന തലത്തിലേക്ക് ഗവർണർ താഴരുത്. തിരുവനന്തപുരം നേമം മണ്ഡലത്തിൽ കല്ലാട്ട്മുക്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിനോട് സഹകരിച്ചു പ്രവർത്തിക്കലാണ് ഗവർണറുടെ കടമ. “എന്റെ സർക്കാർ” എന്നാണ് സാധാരണ ഗവർണർമാർ പറയുക. ഗവർണർ നിലപാട് തിരുത്തുമെന്ന് കരുതിയാണ് ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. എന്നാൽ സഹകരണം അല്ല ഏറ്റുമുട്ടലാണ് എന്ന തരത്തിലാണ് ഗവർണറുടെ പ്രതികരണങ്ങൾ. ജനകീയ സർക്കാർ ജനാഭിലാഷം മുൻനിർത്തി പ്രവർത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അട്ടക്കുളങ്ങര – കോവളം റോഡിലെ ഭാഗമായ കല്ലാട്ട്മുക്ക് റോഡിന്റെ  നവീകരണം പ്രവർത്തനം മാസങ്ങൾക്കകം പൂർത്തിയാക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നാണ് കല്ലാട്ടുമുക്ക് റോഡ്. ഇവിടെ കുറേക്കാലമായി ചെറിയ മഴ പെയ്താൽ പോലും വാഹന സഞ്ചാരം അസാധ്യമാകുന്ന തരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട്  അനുഭവപ്പെട്ടു. 

നേമം എം.എൽ.എ.ആയും മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നു.  പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമൊത്ത് നേരിട്ട് സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് തകർന്നു പോയ റോഡിന്റെ പുനരുദ്ധാരണത്തിന് പദ്ധതികൾ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. 

ഇതേ തുടർന്ന് റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി 7.62 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. താൽക്കാലിക നടപടി എന്ന നിലയിൽ റോഡിൽ ഇന്റർലോക്ക് ടെയിലുകൾ പാകി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയും തയ്യാറാക്കി. 

7.62 കോടി രൂപയുടെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ വെള്ളക്കെട്ട് പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം മണ്ഡലത്തെ മുൻനിർത്തി നിരവധി വികസന പദ്ധതികൾ നടത്തിപ്പിലും ആസൂത്രണത്തിലും ആലോചനയിലുമാണ്. ഘട്ടംഘട്ടമായി സമയബന്ധിതമായി ഈ പദ്ധതികൾ എല്ലാം നടപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

error: Content is protected !!